ചെന്നൈ: തമിഴ്നാട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എഐഎഡിഎംകെ ശശികല വിഭാഗത്തില്‍ പൊട്ടിത്തെറി. ജനറല്‍ സെക്രട്ടറി ശശികലയും മരുമകനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനും സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് മന്ത്രിമാരും നേതാക്കളും രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ട്. ഇവര്‍ പനീര്‍ശെല്‍വം വിഭാഗവുമായി ചര്‍ച്ച നടത്തിയെന്നും സൂചന.
ശശികലയും ദിനകരനും പാര്‍ട്ടിയെ തകര്‍ക്കുന്നുവെന്നാണ് എതിര്‍ക്കുന്നവരുടെ ആരോപണം. ഇവര്‍ മാറിനിന്നാല്‍ പനീര്‍ശെല്‍വം വിഭാഗം കൂടെ ചേരുമെന്നും വിമതര്‍ കരുതുന്നു. ശശികലയും ദിനകരനുമടങ്ങുന്ന മന്നാര്‍ഗുഡി മാഫിയയോടാണ് പനീര്‍ശെല്‍വത്തിന് എതിര്‍പ്പ്. പാര്‍ട്ടി തകരുന്നത് സഹിക്കാന്‍ അദ്ദേഹത്തിനാകില്ലെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ശശികലയും ദിനകരനും സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ മറ്റു വഴി നോക്കുമെന്ന് വിമത വിഭാഗത്തിലെ ഒരു നേതാവ് പറഞ്ഞു.
എതിര് ക്യാമ്പിലെ നീക്കങ്ങള്‍ നിശബ്ദമായി നിരീക്ഷിക്കുകയാണ് പനീര്‍ശെല്‍വം വിഭാഗം. എംജിആര്‍ ജയന്തി ആഘോഷ പരിപാടി ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയായി. ഞായറാഴ്ചത്തെ യോഗത്തില്‍ പനീര്‍ശെല്‍വത്തിനു പുറമെ മുതിര്‍ന്ന നേതാവ് ഇ. മധുസൂദനന്, മുന്‍ മന്ത്രി കെ. പാണ്ഡ്യരാജന്, വി. മൈത്രേയന് എംപി തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, ഭരണം നഷ്ടപ്പെടണമെന്ന് രണ്ടു വിഭാഗത്തിനും ആഗ്രഹമില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ ഡിഎംകെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുള്ളതില്‍ ഇരു വിഭാഗത്തിലെയും നേതാക്കള്‍ക്ക് ആശങ്കയുണ്ട്. ശശികലയ്ക്കും ദിനകരനും വെവ്വേറെ ഡിഎംകെയെ നേരിടാനുള്ള കരുത്തില്ല. ഒന്നിച്ചു നിന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന തിരിച്ചറിവും ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിന്നിലുണ്ട്.
വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതോടെയാണ് വിമത സ്വരം തലപൊക്കിയത്. ദിനകരനായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥി. കോഴ നല്കാന് നേതൃത്വം നല്‍കിയെന്ന് പരാതിയുയര്‍ന്ന സംസ്ഥാന ആരോഗ്യ മന്ത്രി സി. വിജയഭാസ്ക്കറിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് സ്ഥിതി ഗുരുതരമാക്കി.
ഇദ്ദേഹത്തിനെതിരെ കേസുമെടുത്തു. വിജയഭാസ്ക്കറിനെ നീക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും നേതൃത്വം നിരാകരിച്ചു. അതിനിടെയാണ് രണ്ടില ചിഹ്നത്തിനായി കോഴ നല്‍കിയെന്ന പരാതിയില്‍ ദിനകരനെതിരെ ഇന്നലെ ദല്‍ഹി പോലീസ് കേസെടുത്തത്. ഇതോടെ, സ്ഥിതി ഗുരുതരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: