കിണര്‍ തേകിക്കഴിയുമ്പോള് ഒരു ദിവസത്തെയെങ്കിലും വെള്ളം കോരാതിരിക്കുന്നത് ഗുണകരമാണ്. വെള്ളത്തില്‍ കഴുകിയെടുത്ത ചിരട്ടക്കരി അധിക അളവില്‍ കിണറ്റിലിടുന്നത് വെള്ളം തെളിയുന്നതിനും ജലശുചീകരണത്തിനും ഉത്തമമാണ്.
റിംഗ് ഇറക്കി ഉണ്ടാക്കിയിട്ടുള്ള കിണറ്റില്‍ ആദ്യകാലത്ത് വെള്ളത്തിനു പുളിപ്പോ മറ്റു അരുചിയോ ഉണ്ടാകാവുന്നതാണ്. ചെറിയ അളവില്‍ നീറ്റുകക്ക അല്ലെങ്കില്‍ ചുണ്ണാമ്പ് തുണിയില്‍ പൊതിഞ്ഞ്, നൂലില്‍ കെട്ടി കിണറ്റില്‍ ഇടുന്നത് പ്രതിവിധിയാണ്. ആവശ്യമായ സമയം കഴിയുമ്പോള്‍ അത് തിരിച്ചെടുക്കേണ്ടതാണ്. പണ്ടൊക്കെ ചിലര്‍ നെല്ലിമരത്തിന്റെ പലക കിണറ്റില്‍ പാകിയിരുന്നു. കിണറിന്റെ പരിസരത്ത് രാമച്ചം വെച്ചുപിടിപ്പിക്കുന്നത് ശ്രേഷ്ടമാണ്. ആവശ്യമായ സമയങ്ങളില്‍ ക്ലോറിനൈസേഷന്‍ നടത്തേണ്ടതുമാണ്.
അടുത്തകാലംവരെ പല പുരയിടങ്ങളിലും ‘ഓലികള്‍’ (നിശ്ചിതമായ ആകൃതിയില്ലാത്തതും വിസ്താരമേറിയതുമായ കുഴി) ഉണ്ടായിരുന്നു. പരിസര പ്രദേശങ്ങളിലുണ്ടാകുന്ന മിച്ച ജലം ഇവിടെ വന്നടിഞ്ഞിരുന്നതിനാല് മിക്കവാറും എല്ലാ കാലത്തും ഈ ഭാഗത്ത് വെള്ളമുണ്ടായിരുന്നു. അവയെ നിലനിര്‍ത്താതെ വ്യാപകമായി നികത്തി. കാവുകളും കുളങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഐക്യരാഷ്ട്ര സംഘടനപോലും എടുത്തു പറയുന്നുണ്ട്.
ഉപയോഗ ശുന്യമായി ധാരാളം പാറമടകള്‍ (ക്വാറികള്‍) കേരളത്തിലങ്ങോളമിങ്ങോളം വെള്ളം നിറഞ്ഞു കിടപ്പുണ്ട്. ഈ പാറമടകളില്‍ പലതും ആഴമേറിയതും അപകടം നിറഞ്ഞതുമാണ്. ചുറ്റുമതില്‍ കെട്ടി, ശുചീകരിച്ച് ഫലപ്രദമായി ഉപയോഗിച്ചാല്‍ ഒരു പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാന്‍ ഇവ ഒരളവുവരെ പര്യാപ്തമാണ്. ന്യായമായ നഷ്ടപരിഹാരം നല്കി ഇവ ഏറ്റെടുത്ത് കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഉള്ള ജലം ദുര്‍വിനിയോഗം ചെയ്യാതെ ഫലപ്രദമായി ഉപയോഗിച്ചാല്‍ ഒരളവുവരെ നമ്മുടെ ജലക്ഷാമം പരിഹരിക്കാം.
ചിറയില്‍ സോമന്
മാന്നാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: