ചിലര്‍ ആരോപിക്കുന്നതുപോലെ വിദേശത്ത് നിര്‍മ്മിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നില്ല. നമുക്ക് വേണ്ട വോട്ടിംഗ് യന്ത്രങ്ങള്‍ സ്വദേശീയമായി തന്നെയാണ് നിര്‍മ്മിക്കുന്നത്. നമ്മുടെ പ്രധാനപ്പെട്ട രണ്ടു പൊതുമേഖലസ്ഥാപനങ്ങളായ ബാംഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡും ഹൈദ്രാബാദിലെ ഇലക്ട്രോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡുമാണ് ഇവ നിര്‍മ്മിക്കുന്നത്.
സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള ഉയര്‍ന്ന ആത്മാര്‍ത്ഥയുടെ ഭാഗമായി സോഫ്റ്റവെയര്‍ പ്രോഗ്രാം കോഡും പുറംകരാര്‍ നല്‍കാതെ ഈ സ്ഥാപനങ്ങള്‍ സ്വന്തമായിതന്നെ രേഖപ്പെടുത്തുകയാണ്. അതേസമയം നമ്മുടെ രാജ്യത്ത് സെമി-കണ്ടക്ടര്‍ മൈക്രോചിപ്പുകള്‍ നിര്‍മിക്കാത്തതുകൊണ്ട് വിദേശ നിര്‍മ്മാതാക്കളെ ഏല്‍പ്പിക്കാറുണ്ട്. പക്ഷേ അതുപോലും ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയതിനുശേഷമാണ്. ഇത്തരത്തില്‍ അവ നിര്‍മ്മിക്കാന്‍ നല്‍കുന്നതിന് മുമ്പുതന്നെ ഇതിലെ പ്രോഗ്രാമുകളെ യന്ത്രത്തിന്റെ കോഡുകളായി പരിവര്‍ത്തനം ചെയ്യും.
ഓരോ മൈക്രോചിപ്പിന്റെയും മെമ്മറിയില്‍ അതിന്റെ തിരിച്ചറിയല്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഒപ്പം നിര്‍മ്മാതാക്കളുടെ ഡിജിറ്റല്‍ ഒപ്പും. മാത്രമല്ല, സോഫ്റ്റ്വെയറുകളുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന പരീക്ഷണത്തിന് ഈ ഓരോ മൈക്രാചിപ്പുകളും വിധേയവുമാണ്. അതുകൊണ്ടുതന്നെ അവ മാറ്റുന്നത് സംബന്ധിച്ച ചോദ്യംതന്നെ ഉയരുന്നില്ല. അത്തരത്തില്‍ ഏതെങ്കിലും മൈക്രോചിപ്പുകള്‍ മാറ്റാന്‍ ശ്രമിച്ചാല്‍ അത് കണ്ടെത്താനാകും. മാത്രമല്ല, അത്തരം ഏത് ശ്രമവും യന്ത്രത്തെ പ്രവര്‍ത്തനരഹിതവുമാക്കും. അതുകൊണ്ടുതന്നെ ഏതെങ്കിലും പുതിയ പ്രോഗ്രാം കുട്ടിചേര്‍ക്കാനോ, നിലവിലുള്ളവയില്‍ മാറ്റം വരുത്താനോ നടത്തുന്ന ശ്രമങ്ങള്‍ വോട്ടിംഗ് യന്ത്രങ്ങളെ പ്രവര്‍ത്തനരഹിതമാക്കും. അങ്ങനെവരുമ്പോള്‍ അവ എളുപ്പത്തില്‍ കണ്ടെത്താനും കഴിയും.
ഇരട്ടപ്പൂട്ട് സംവിധാനത്തില്‍, ആവശ്യമായ സുരക്ഷയില്‍ ജില്ലാ ആസ്ഥാനങ്ങളിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്. ഇവയുടെ സുരക്ഷ ഇടയ്ക്കിടെ പരിശോധിക്കാറുമുണ്ട്. സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം അധികാരികള്‍ തുറക്കാറില്ലെങ്കിലും ഇവ സമ്പൂര്‍ണ്ണമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ, പൂട്ട് ശരിയായ രീതിയിലാണോ എന്നൊക്കെ നിരന്തരം പരിശോധിക്കും. ചുമതലപ്പെടുത്താത്ത ആര്‍ക്കും ഒരുസമയത്തും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെടാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് കാലമല്ലെങ്കില്‍ എല്ലാ വോട്ടിംഗ് യന്ത്രങ്ങളുടെയും വാര്‍ഷിക ഭൗതികപരിശോധന ഡിഇഒമാര്‍ നിര്‍വഹിക്കുകയും അതിന്റെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയക്കുകയും ചെയ്യും. ഇത്തരം പരിശോധനയും തിട്ടപ്പെടുത്തലും അടുത്തിടെ പൂര്‍ത്തിയായിട്ടേയുള്ളൂ.
ആദ്യഘട്ട പരിശോധന- നിര്‍മ്മാതാക്കളായ ബിഇഎല്‍/ഇസിഐഎല്‍ കമ്പനികളിലെ എഞ്ചിനീയര്‍മാര്‍ ഓരോ ഇലക്ട്രോണിക് യന്ത്രങ്ങളുടെയും ഭാഗങ്ങള്‍ സാങ്കേതികവും ഭൗതികവുമായ പരിശോധനകള്‍ക്കുശേഷം അവയുടെ മൗലികത സര്‍ട്ടിഫൈ ചെയ്യും. ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളുടെ മുന്നില്‍വച്ചായിരിക്കും ഇത് ചെയ്യുക. ന്യൂനതകളുള്ളവയെ തിരിച്ച് ഫാക്ടറികളിലേക്ക് തന്നെ മടക്കി അയക്കും. ആദ്യഘട്ട പരിശോധന നടത്തുന്ന ഹാള്‍ പൂര്‍ണ്ണമായും ശുചിയാക്കിയിരിക്കും.
ഇവിടേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നതോടൊപ്പം കാമറകള്‍, മൊബൈല്‍ ഫോണ്‍, ചാരേപ്പനകള്‍ (സ്പൈ പെന്‍) എന്നിവ ഇതിനുള്ളില്‍ അനുവദിക്കില്ല. പങ്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ക്രമരഹിതമായി തെരഞ്ഞെടുക്കുന്ന 5% വോട്ടിംഗ് യന്ത്രങ്ങളില്‍ കുറഞ്ഞത് 1000 വോട്ടുകള്‍ ചെയ്യുകയും ഇവയുടെ ഫലം രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ കാണിക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വിഡിയോയില്‍ രേഖപ്പെടുത്തുകയും ചെയ്യും.
ക്രമരഹിത കണ്ടെത്തല്‍- ഓരോ നിയമസഭാമണ്ഡലത്തിലേക്കും വോട്ടിംഗ് യന്ത്രങ്ങള്‍ അനുവദിക്കുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള വിനിയോഗത്തിനുള്ള സാദ്ധ്യത ഒഴിവാക്കാനായി അവ രണ്ടുപ്രാവശ്യം ക്രമരഹിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വോട്ടെടുപ്പ് ദിവസം പോളിംഗ് തുടങ്ങുന്നതിന് മുമ്പ് പോളിംഗ് സ്റ്റേഷനില്‍ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്ക് മുന്നില്‍വച്ച് മോക്ക് പോള്‍ നടത്തും. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സീലുചെയ്യുകയും പോളിംഗ് ഏജന്റുമാര്‍ അതില്‍ ഒപ്പിടുകയുംചെയ്യും. ഇത് കൊണ്ടുപോകുമ്പോള്‍ സ്ട്രോംഗ് റൂം വരെ പോളിംഗ് ഏജന്റുമാര്‍ക്കും പോകാം.
സ്ട്രോംഗ് റൂം- സ്ഥാനാര്‍ത്ഥികള്‍ക്കോ, അവരുടെ പ്രതിനിധികള്‍ക്കോ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ്റൂമുകളില്‍ സ്വന്തം സീല്‍ പതിപ്പിക്കാം. അതോടൊപ്പം അവര്‍ക്ക് സ്ട്രോംഗ് റൂമിന് മുന്നില്‍ തമ്പടിക്കുന്നതിനും തടസമില്ല. ഈ സ്ട്രോംഗ് റൂമുകള്‍ക്ക് ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂര്‍ എന്ന ക്രമത്തില്‍ വിവിധതലങ്ങളിലുള്ള പാറാവ് ഏര്‍പ്പെടുത്തും.
എണ്ണല്‍ കേന്ദ്രങ്ങള്‍-വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ എണ്ണല്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരും. വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നതിന് മുമ്പ് അവിടെവച്ച് ഇവയുടെ സീലിന്റെ യുണിക് ഐഡിയും നിയന്ത്രണ സംവിധാനവും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരെ കാണിച്ച് ബോദ്ധ്യപ്പെടുത്തുകയും ചെയ്യും.
ആരും അറിയാതെ തിരിമറി നടത്തിയ വോട്ടിംഗ് യന്ത്രം പോളിംഗ് പ്രക്രിയ നടക്കുന്നതിനിടയില്‍ തിരുകിക്കയറ്റാനാകില്ല. യന്ത്രങ്ങള്‍ കേടാക്കാതിരിക്കാന്‍ ഒരു പഴുതുമില്ലാതെ സൂക്ഷ്മതയോടെ തെരഞ്ഞെടുപ്പ് കമ്മിഷന് മുകളില്‍ പ്രതിപാദിച്ച ഇത്തരം നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ ഇതിനുള്ള സാദ്ധ്യത ഇല്ലേയില്ല. പോളിംഗിന്റെ ഒരുഘട്ടത്തിലും യന്ത്രങ്ങള്‍ കേടാക്കാന്‍ സാധിക്കുകയോ, കുഴപ്പമുള്ള യന്ത്രങ്ങള്‍ തിരുകികയറ്റാന്‍ കഴിയുകയോയില്ലെന്ന് ഇതില്‍നിന്നെല്ലാം വ്യക്തവുമാണ്.
മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മിഷന്റേതല്ലാത്ത വോട്ടിംഗ് യന്ത്രങ്ങള്‍ മുകളില്‍ പറഞ്ഞിട്ടുള്ള പ്രക്രിയകളില്‍ കൂടിതന്നെ കണ്ടെത്താന്‍ കഴിയും. അവയുടെ ബാലറ്റ് യൂണിറ്റും നിയന്ത്രണസംവിധാനവും യോജിക്കാത്തതിലൂടെ അവയെ തിരിച്ചറിയാന്‍ കഴിയും. വിവിധതലങ്ങളിലുള്ള പരിശോധനകളും നിയന്ത്രണങ്ങളും മൂലം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപേക്ഷിക്കാനോ, പുറത്തുള്ള (ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റേതല്ലാത്ത വോട്ടിംഗ് യന്ത്രം) തിരുകികയറ്റാനോ കഴിയില്ല.
മുമ്പ് ചില രാജ്യങ്ങള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. ഈ രാജ്യങ്ങളില്‍ ഉപയോഗിച്ച യന്ത്രങ്ങളുടെ പ്രധാനപ്രശ്നം അവ കമ്പ്യൂട്ടറുകളാല്‍ നിയന്ത്രിക്കപ്പെടുന്നതും നെറ്റ്വര്‍ക്കുകളുമായി ബന്ധപ്പെടുത്തിയവയുമായിരുന്നു. ഇത് അവയുടെ തകര്‍ക്കല്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ഉദ്ദേശ്യ ലക്ഷ്യങ്ങളെ പൂര്‍ണ്ണമായി പരാജയപ്പെടുത്തുകയും ചെയ്തു. സുരക്ഷിതത്വം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇവയ്ക്ക് വേണ്ടത്ര സുരക്ഷയോ, രക്ഷോപായമോ ഒരുക്കുന്നതിനുള്ള വ്യവസ്ഥകളുമുണ്ടായിരുന്നില്ല. ഈ നിയമവ്യവസ്ഥ ആധാരമാക്കി ചില രാജ്യങ്ങളില്‍ കോടതികള്‍ തന്നെ വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം തടയുകയും ചെയ്തിട്ടുണ്ട്.
യുഎസ്എ, നെതര്‍ലാന്റ്സ്, അയര്‍ലന്റ്, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ നേരിട്ടുള്ള ആലേഖന സംവിധാനമുള്ളപ്പോള്‍ ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യത്യസ്തവും ഒറ്റപ്പെട്ടതുമാണ്. ഭാഗികമാണെങ്കില്‍പ്പോലും വോട്ടുരേഖപ്പെടുത്തിയവര്‍ക്ക് നേരിട്ട് ചിഹ്നം ആലേഖനം ചെയ്ത പേപ്പര്‍ ലഭിക്കുന്ന സംവിധാനം നടപ്പാക്കിയിട്ടുണ്ട്. മറ്റുള്ളിടത്ത് ഈ സംവിധാനമില്ല. മുകളില്‍ പ്രതിപാദിച്ച രാജ്യങ്ങളിലെല്ലാം പോളിംഗ് സമയത്ത് സോഴ്സ് കോഡ് അടഞ്ഞ നിലയിലായിരിക്കും. ഇന്ത്യയിലും അങ്ങനെയാണെങ്കിലും ഒടിപി ഉപയോഗിച്ച് ഇവ മെമ്മറിയില്‍ അലിയിച്ചുചേര്‍ത്ത നിലയിലാണെന്നത് മറ്റുള്ളവരില്‍ നിന്നു നമ്മെ വ്യത്യസ്തരാക്കുന്നു.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഒരു നെറ്റ്വര്‍ക്കുമായി ബന്ധപ്പെടുത്താതെ സ്വന്തമായി നിലകൊള്ളുന്നവയാണ്. ഇന്ത്യയിലെ 1.4 മില്യണ്‍ യന്ത്രങ്ങളില്‍ ചിലതുമാത്രം തെരഞ്ഞെടുപിടിച്ച് കേടുവരുത്തുകയെന്നത് വ്യക്തിപരമായി ആരെക്കൊണ്ടും സാദ്ധ്യമല്ല. ഇന്ത്യയുടെ പോളിംഗ് ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മുഴച്ചുനില്‍ക്കുന്ന അക്രമങ്ങളും ബൂത്ത് പിടിക്കലും തെരഞ്ഞെടുപ്പ് ക്രമക്കേടുകളുമൊക്കെ പരിഗണിക്കുമ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനത്തിന് ഏറെ യോജിച്ചതാണ്.
വിദേശ രാജ്യങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സ്വീകരിച്ചിട്ടുള്ള പ്രക്രിയകളില്‍ നിന്നും അടിസ്ഥാനപരമായി തന്നെ വ്യത്യസ്തമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍. എവിടെയായാലും കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനമുള്ള യന്ത്രങ്ങളുമായി നമ്മുടേത് താരതമ്യം ചെയ്യുന്നത് അബദ്ധജഡിലമാണ്. അത്തരത്തിലുള്ള യന്ത്രങ്ങളുമായി ഒരിക്കലും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ താരതമ്യം ചെയ്യാന്‍ കഴിയില്ല.
വോട്ടേഴ്സ് വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രെയല്‍ (വിവിപിഎടി) സംവിധാനമുപയോഗിച്ച് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഇതിനകം 255 നിയമസഭാ മണ്ഡലങ്ങളിലും ഒന്‍പത് ലോക്സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്. എം-2, പുതിയ തലമുറയില്‍പ്പെട്ട എം-3 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വിവിപിഎടി ഉള്‍പ്പെടുത്തി ഉപയോഗിക്കുന്നത് വോട്ടര്‍മാരുടെ വിശ്വാസ്യത കൂടുതല്‍ ആര്‍ജിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ്പുകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: