കണ്ണൂര്‍: അധികൃതരുടെ അവഗണനയില്‍ വികസനം വഴിമുട്ടി കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്. കണ്ണൂര്‍ നഗരത്തില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചൊവ്വ സ്റ്റേഷനാണ് കണ്ണൂര്‍ സൗത്ത് എന്നറിയപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് സ്റ്റേഷന് നേരിടുന്ന പ്രധാന വെല്ലുവിളി. ചൊവ്വ, താണ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് അടുത്തുള്ള സ്റ്റേഷനാണ് കണ്ണൂര്‍ സൗത്ത്. നിലവില്‍ നാല് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമേ ഇവിടെ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളു. എന്നാല്‍ നിരവധി ദിവസവും ആളുകളാണ് ഈ സ്റ്റേഷനെ ആശ്രയിച്ച് യാത്രചെയ്യുന്നത്. ദിവസേന മൂവ്വായിരം രൂപയിലധികം വരുമാനമുള്ള സ്റ്റേഷനാണിത്. പാലക്കാട് ഡിവിഷന്റെ കീഴില്‍ വരുന്ന സ്റ്റേഷനാണിത്. കൂടുതല്‍ ട്രെയിനുകള്‍ക്ക് സൗത്തില്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
കണ്ണൂരില്‍ വിമാനത്താവളം വരുന്നതോടെ സ്റ്റേഷന്റെ പ്രാധാന്യം വര്‍ദ്ധിക്കും. എന്നാല്‍ അതിനനുസരിച്ചുള്ള പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളൊന്നും സ്റ്റേഷനില്‍ തുടങ്ങിയിട്ടില്ല. സൗത്ത് സ്റ്റേഷന് നവീകരിച്ചാല്‍ കണ്ണൂര്‍ സ്റ്റേഷനിലെ അസൗകര്യങ്ങള്‍ക്ക് അറുതി വരുത്താനും കണ്ണൂരിലെ തിരക്കുകള്‍ക്ക് പരിഹാരം കാണാനും കഴിയും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ സ്റ്റേഷനിലെ സ്ഥലപരിമിതി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമോ എന്നതില്‍ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: