തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊലക്കേസിന്റെ വിസ്താരം ആരംഭിച്ചു. അഡീഷണല്‍ ജില്ലാ കോടതിയിലാണ്(നാല്) ഇന്നലെ വിസ്താരം തുടങ്ങിയത്. കേസിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട കുഞ്ഞുമുഹമ്മദിന്റെ മകനെയാണ് ഇന്നലെ വിസ്തരിച്ചത്. കൊല്ലപ്പെട്ട ഐഷയുടെയും നാച്ചിയുടെയും ആഭരണങ്ങളും മൊബൈല്‍ ഫോണും സാക്ഷി തിരിച്ചറിഞ്ഞു. 2015 ഫെബ്രുവരി 13നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരന് പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഇവരുടെ അമ്മ നാച്ചി എന്നവരാണ് കൊല്ലപ്പെട്ടത്.
കോളിളക്കമുണ്ടാക്കിയ ഈ കേസില്‍ അന്നത്തെ അടിമാലി സിഐ ആയിരുന്ന സജി മാര്‍ക്കോസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. മൂന്ന് പ്രതികളാണ് കേസിലുള്ളത്.സംഭവത്തിലെ ഒന്നും മൂന്നും പ്രതികളായ കര്‍ണാടക സിറ ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23)യെ 2015 മാര്‍ച്ച് 31 നും, മൂന്നാംപ്രതി സിറ സ്വദേശി മഞ്ജുനാഥ് (21)നെ 2015 മാര്‍ച്ച് ഒമ്പതിനും പോലീസ് അറസ്റ് ചെയ്തിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം പ്രതി മധു(34)നെ പിടികൂടിയത്. ഒന്നാം പ്രതിക്ക് രണ്ട് മാസം മുന്‍പ് ജാമ്യം അനുവദിച്ചിരുന്നു. ഇയാള്‍ ജാമ്യത്തില്‍ കഴിയുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് ഇയാളുടെ ജാമ്യം ഇന്നലെ കോടതി റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: