തൊടുപുഴ: കക്കൂസ് മാലിന്യവുമായെത്തിയ ടാങ്കര്‍ ലോറികള്‍ തൊടുപുഴ പോലീസിന്റെ അവസരോചിത ഇടപെടലില്‍ പിടിച്ചെടുത്തു. ഞായറാഴ്ച രാത്രിയിലാണ് എറണാകുളം മേഖലയില്‍ നിന്നെത്തിയ രണ്ട് വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തത്.
അവധി ദിവസങ്ങളില്‍ മാലിന്യം തള്ളുന്നതായി നിരവധി പരാതികള്‍ മുമ്പും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംശയം തോന്നിയ ടാങ്കര്‍ ലോറികള്‍ പരിശോധന നടത്തി വരികയായിരുന്നു. കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.
ആദ്യ കേസില്‍ രാത്രി 11.30യോടെ തൊടുപുഴ പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നിലെ ഹോട്ടലിന് സമീപം നിര്‍ത്തിയിട്ടിരുന്ന നിലയിലാണ് വണ്ടി കണ്ടെത്തിയത്. പള്ളിക്കരയില്‍ നിന്നുമായിരുന്നു ഈ വണ്ടി എത്തിയത്. രണ്ടാമത്തെ കേസില്‍ ഇടുക്കി റോഡില്‍ പുളിമൂട്ടില്‍ പമ്പിന് സമീപത്ത് നിന്നും രാത്രി 2 മണിയോടെയാണ് വണ്ടി പോലീസ് പിടിച്ചെടുക്കുന്നത്. നൈറ്റ് പട്രോളിങിനിടെയാണ് ഇരു കേസുകളും പിടികൂടുന്നത്. 3 പേര് വീതം ആറ് പ്രതികളാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കി വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കി. കക്കൂസ് മാലിന്യം തൊടുപുഴയുടെ ആളൊഴിഞ്ഞ മേഖലയില്‍ തള്ളുന്നതിനായി എത്തിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്. ഒരേ സംഘത്തിന്റെ ആണ് രണ്ട് വണ്ടികളും എന്നാണ് വിവരം. അഡീഷണല്‍ എസ്ഐ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എസ്ഐ ജോബിന് ആന്റണി അറിയിച്ചു.
നിസാര പിഴ ചുമത്തി വാഹനങ്ങള്‍ വിട്ട് കൊടുക്കുന്നതാണ് നാടിന് തന്നെ ദുരന്തമായി മാറാവുന്ന ഇത്തരം കേസുകളില്‍ വര്‍ദ്ധിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: