നെടുങ്കണ്ടം: വാഹനങ്ങളുടെ മുകളിലേയ്ക്ക് പ്ലാവ് ഒടിഞ്ഞുവീണു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.50നാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ അപകടം വഴിമാറിയത്. നെടുങ്കണ്ടം കിഴക്കേക്കവല പഞ്ചായത്ത്പടിക്ക് സമീപത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലാണ് അപകടം നടന്നത്.
മരത്തിന്റെ ശിഖരം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ പുറത്തേയ്ക്കാണ് വീണത്. മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഏലം ലേല കേന്ദ്രത്തിലെ ജീവനക്കാരനായ അയ്യൂബിന്റെ കാര്‍ ഭാഗികമായി തകര്‍ന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കും, ബൈക്കിനും, കാറിനും കേടുപാട് സംഭവിച്ചു. 23 ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്താണ് അപകടം നടന്നത്. മരച്ചില്ല ഒടിഞ്ഞുവീണ സ്ഥലത്ത് ഓട്ടോറിക്ഷകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം വഴിമാറി. കഴിഞ്ഞയാഴ്ച രാത്രിയില്‍ മരത്തിന്റെ മറ്റൊരു ശിഖരം ഒടിഞ്ഞുവീണിരുന്നു. ഇതിനെ തുടര്‍ന്ന് സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ അപകടാവസ്ഥയിലായ മരത്തിന്റെ ശിഖരം വെട്ടിമാറ്റണമെന്ന് പഞ്ചായത്തിലെത്തി സെക്രട്ടറിയോട് അവശ്യപ്പെട്ടിരുന്നു. എന്നാല്‍ റവന്യൂവിഭാഗവും, സ്വകാര്യ വ്യക്തിയും തമ്മില്‍ സ്ഥലത്തെച്ചൊല്ലി തര്‍ക്കം നിലില്‍ക്കുന്നതിനാല്‍ മരം മുറിച്ച് മാറ്റാന്‍ പഞ്ചായത്ത് വിസമ്മതിച്ചു.
മരംമുറിക്കാന്‍ പണമില്ലെന്ന് പറഞ്ഞതായും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആരോപിച്ചു. ഫയര്‍ഫോഴ്സ് സംഘത്തെ സ്ഥലത്ത് എത്തിച്ചാണ് വാഹനങ്ങളുടെ മുകളില്‍ വീണ് കിടന്ന മരം മുറിച്ച് നീക്കിയത്. സമീപത്ത് അപകടാവസ്ഥയില്‍ നിന്നിരുന്ന വന്മുരിക്കും പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് മുറിച്ചുനീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: