ഇരിട്ടി: മലയോര മേഖലയില്‍ പുലിപ്പേടി തുടരുകയാണ്. കഴിഞ്ഞ ദിവസം പായം പഞ്ചായത്തിലെ കോളിക്കടവിലും അടുത്ത പ്രദേശമായ അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് പനക്കരയിലും പീന്നീട് ഓടിച്ചകുന്നിലും നാട്ടുകാര്‍ പുലിയെ കണ്ടതായുള്ള വിവരമുണ്ടായിരുന്നു. പിന്നാലെ ഞായറാഴ്ച രാത്രി ഉളിക്കല്‍ പഞ്ചായത്തിലെ കോളിത്തട്ടിലും, അറബികുളത്തും പ്രദേശവാസികള്‍ പുലിയെ കണ്ടതായുള്ള വിവരം വന്നു. ഉളിക്കല്‍ പോലീസും വനപാലകരും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയെ കണ്ടതായി പറയുന്ന പ്രദേശങ്ങളിലെല്ലാം കാല്പാടും കണ്ടെത്തിയിട്ടുണ്ട്. ഇത് കാട്ടുപൂച്ചയുടേതാനെന്നു സംശയിക്കുന്നതായി വനം വകുപ്പ് സ്ഥിരീകരിക്കാതെ പറയുമ്പോള്‍ തങ്ങള്‍ കണ്ടത് പുലിയെ തന്നെയെന്നാണ് നാട്ടുകാരുടെ പക്ഷം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തോടെയാണ് പായം ചെന്നലോട് ബൈക്ക് യാത്രികന് ആദ്യം പുലിയെ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കാല്‍പ്പാട് മാത്രമാണ് കണ്ടെത്തിയത്. പിന്നീട് മറ്റൊരു വാഹന യാത്രക്കാര്‍ കോളിക്കടവ് ടൗണിനടുത്ത് നിന്ന് പുലി റോഡ് മുറിച്ച് കടന്ന് തെങ്ങോലറോഡിലേക്ക് പോയതായും കണ്ടു. രാത്രി വിവരമറിഞ്ഞ് വനപാലകരും ഇരിട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു. ആറളം വന്യജീവി സങ്കേതത്തില്‍ ഉണ്ടായ കാട്ടുതീയും, കടുത്ത വരള്‍ച്ചയും മൂലം കുടിവെള്ളം കിട്ടാത്തതും വന്യജീവികളെ നാട്ടിലേക്കിറങ്ങാന്‍ ഇടയാക്കുന്നുണ്ട്. തില്ലങ്കേരിമേഖലയിലും കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി അഭ്യുഹമുണ്ടായിരുന്നു. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, തുടങ്ങിയ മലയോര മേഖലയിലെ ജനവാസ മേഖലയിലിറങ്ങി മനുഷ്യജീവനെടുക്കുകയും, അക്രമം നടത്തുകയും ചെയ്യുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ പുലിഭീതിയും മലയോരവാസികളെ ആശങ്കയിലാക്കിയിരിക്കുന്നത്.
പലരും പുലിയെ കണ്ടു എന്നു പറയുന്നതല്ലാതെ ആരെയും ഇതുവരെ പുലി ആക്രമിച്ചിട്ടില്ല. വ്യാപകമായി പുലിഭീതി പടര്ത്തുന്നതിനു പിന്നില്‍ സമൂഹവിരുദ്ധരുടെ ഇടപെടലുണ്ടോ എന്ന സംശയമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തള്ളിക്കളയുന്നില്ല. കാട്ടില്‍ പുലി പതുങ്ങുന്നുണ്ടോ എന്ന സംശയത്തില്‍ റബ്ബര്‍ ടാപ്പിങ്ങുകാരും കശുവണ്ടി പെറുക്കുന്നവരും ജോലി നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: