ന്യൂദല്‍ഹി: കല്ലേറില്നിന്ന് രക്ഷപ്പെടാന്‍ കശ്മീരില്‍ വിഘടനവാദിയെ വാഹനത്തിന് മുന്നില്‍ കെട്ടിയിട്ട സംഭവത്തില്‍ സൈന്യത്തെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍. വിഘടനവാദിയെ മനുഷ്യകവചമാക്കാന്‍ നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥനെ എന്തുവിലകൊടുത്തും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഷയത്തില്‍ സൈന്യത്തിനെതിരെ ജമ്മു കശ്മീര്‍ പോലീസ് കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകലിനും ജീവന് അപകടത്തിലാക്കിയതിനുമാണ് കേസ്. ഏപ്രില്‍ ഒമ്പതിനായിരുന്നു സംഭവം.
സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കേന്ദ്ര നിലപാട്. ആയിരത്തോളം വിഘടനവാദികളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാണ് കമാന്ഡിങ്് ഓഫീസര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് സൈന്യത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ പന്ത്രണ്ടോളം ഉദ്യോഗസ്ഥര്‍, പത്തോളം ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങള്‍, രണ്ട് പോലീസുകാര്‍, ഒരു ഡ്രൈവര്‍ എന്നിവരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. ഇവരെ ആക്രമിക്കുന്നതിന് കെട്ടിടങ്ങള്‍ക്ക് മുകളിലും കല്ലേറുകാര് നിലയുറപ്പിച്ചിരുന്നു. സംഘര്‍ഷം ഒഴിവാക്കുന്നതിന് മറ്റ് വഴികള്‍ സൈന്യത്തിന് മുന്നില്‍ ഉണ്ടായിരുന്നില്ല. അസാധാരണ സാഹചര്യം രക്തച്ചൊരിച്ചിലുകളില്ലാതെ ഉചിതമായി നേരിട്ടുവെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
സൈന്യത്തെ ചിലര്‍ രാഷ്ട്രീയ ലക്ഷ്യമാക്കുന്നതായും സര്‍ക്കാര്‍ കരുതുന്നുണ്ട്. വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളാണ് താഴ്വരയില് സംഘര്‍ഷം വളര്‍ത്തുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രിയും കശ്മീരില്‍നിന്നുള്ള ലോക്സഭാംഗവുമായ ജിതേന്ദ്ര സിംഗ് കുറ്റപ്പെടുത്തി. വിഘടനവാദികളെ പിന്തുണക്കുന്ന ഇടത്പക്ഷം ഉള്‍പ്പെടെ ഒരു വിഭാഗം സംഭവം വിവാദമാക്കിയെങ്കിലും നടപടി അനിവാര്യമായിരുന്നുവെന്നാണ് സൈന്യത്തിന്റെയും വിലയിരുത്തല്‍.
കേന്ദ്ര സര്‍ക്കാരും വിഷയത്തിന്റെ ഗൗരവം മനസിലാക്കിയതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവില്ല. സംഘര്‍ഷം നടന്നിരുന്നെങ്കില്‍ ഇരുഭാഗത്തും ആളപായമുണ്ടാകുമായിരുന്നു. വന്‍ദുരന്തം ഒഴിവാക്കാന്‍ സമയോചിതമായ ഇടപെടലിലൂടെ സാധിച്ചു. വിഘടനവാദിയെ പിന്നീട് സുരക്ഷിതമായി തിരിച്ചയക്കുകയും ചെയ്തു.
വീടുകള്‍ സന്ദര്‍ശിക്കരുതെന്ന് പോലീസിന് മുന്നറിയിപ്പ്
ന്യൂദല്‍ഹി: ഭീകരരും വിഘടനവാദികളും ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത ഏതാനും മാസം വീടുകള്‍ സന്ദര്‍ശിക്കരുതെന്ന് കശ്മീരിലെ പോലീസ് സേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം.
പോലീസുകാരുടെ വീടുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആക്രമണം നടക്കുന്നത് വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
രാജ്യദ്രോഹികളുടെ ആക്രമണം വര്‍ദ്ധിച്ചിരിക്കുകയാണെന്നും സ്വയരക്ഷ കണക്കിലെടുത്ത് വീടുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ കശ്മീരിലെ കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളിലാണ് പോലീസുകാരുടെ വീടുകള്‍ കൂടുതലായി ആക്രമിക്കപ്പെട്ടത്. ജോലി രാജിവെക്കാന്‍ പോലീസുകാരെ ഭീകരര്‍ ഭീഷണിപ്പെടുത്തുണ്ട്.
ഇതിനിടെ ഷോപ്പിയാനില്‍ മുന്‍ പബ്ലിക് പ്രോസിക്യൂട്ടറെയും താഴ് വരയില്‍ ഒരു സാധാരണക്കാരനെയും ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഇംതിയാസ് അഹമ്മദ് ഖാനാ(36)ണ് കൊല്ലപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍. വീട്ടില്‍ അതിക്രമിച്ച് കയറിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഷോപ്പിയാനില്‍ സുരക്ഷാ സേനക്ക് നേരെയും ഭീകരര്‍ ആക്രമണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: