ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന ചെല്‍സിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വക ഷോക്ക്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡ് ചെല്‍സിയെ കീഴടക്കി. തോറ്റെങ്കിലും ചെല്സിതന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തിനേക്കാള് ലീഡ് നാല് പോയിന്റായി കുറഞ്ഞു. 32 മത്സരങ്ങളില്‍ നിന്ന് ചെല്‍സിക്ക് 75ഉം ടോട്ടനത്തിന് 71ഉം പോയിന്റാണുള്ളത്. ഇതോടെ കിരീടപോരാട്ടം ക്ലൈമാക്സിലേക്ക് നീങ്ങിയിരിക്കുകയാണ്.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ 1-0ന് വെസ്റ്റ്ബ്രോംവിച്ചിനെ കീഴടക്കി. 33 കളികളില്‍ നിന്ന് 66 പോയിന്റുമായി ലിവര്‍പൂള്‍ മുന്നാമത്. 31 മത്സരം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 60 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
യുണൈറ്റഡിന്റെ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മുന്‍തൂക്കം അവര്‍ക്കുതന്നെയായിരുന്നു. ആദ്യ ഇലവനില്‍ ഇല്ലാതിരുന്ന സൂപ്പര്‍താരം സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെ അസാന്നിധ്യത്തിലും പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ ഏറെ മുന്നിട്ടുനിന്നു. കളിയില്‍ അവര്‍ ആകെ പായിച്ച 9 ഷോട്ടുകളില്‍ മൂന്നെണ്ണം ടാര്‍ജറ്റിലേക്കായിരുന്നു. ഇതില്‍ രണ്ടെണ്ണം വലയില്‍ കയറിയപ്പോള്‍ ഒരെണ്ണം ചെല്‍സി ഗോളി രക്ഷപ്പെടുത്തി. അതേസമയം ചെല്‍സിക്ക് ആകെ പായിക്കാന്‍ കഴിഞ്ഞത് 5 ഷോട്ടുകള്‍ മാത്രം.
എന്നാല്‍ ഒരിക്കല്‍ പോലും യുണൈറ്റഡ് ഗോളിയെ പരീക്ഷിക്കാന്‍ നീലപ്പടക്ക് കഴിഞ്ഞില്ല.
കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് ചെല്‍സി വലയില്‍ പന്തെത്തിച്ചു. സ്വന്തം പകുതിയില്‍ നിന്ന് ആന്ദ്രെ ഹെരേര ചെല്‍സി പ്രതിരോധക്കാര്‍ക്കിടയിലൂടെ നീട്ടിനല്‍കിയ പന്ത് പിടിച്ചെടുത്ത് ബോക്സില്‍ കയറിയശേഷം മാര്‍ക്ക്സ് റഷ്ഫോര്‍ഡ് പായിച്ച വലംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് ലീഡ് ഉയര്‍ത്താന്‍ യുണൈറ്റഡിനോ സമനില ഗോള്‍ നേടാന്‍ ചെല്‍സിക്കോ കഴിയാതിരുന്നതോടെ ആദ്യപകുതിയില്‍ യുണൈറ്റഡ് 1-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോഴേക്കും രണ്ടാം ഗോളും യുണൈറ്റഡ് നേടി. ബോക്സിനുള്ളില്‍ നിന്ന് ആന്ദ്രെ ഹെരേര പായിച്ച വലംകാലന്‍ ഷോട്ട് ചെല്‍സി പ്രതിരോധനിരതാരം സൗമയുടെ കാലില്‍ തട്ടി ദിശമാറി വലയില്‍ കയറിയപ്പോള്‍ ഗോളി നിസ്സഹായനായി. പിന്നീട് ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ യുണൈറ്റഡിനോ ആശ്വാസ ഗോള്‍ കണ്ടെത്താന്‍ ചെല്‍സിക്കോ കഴിഞ്ഞില്ല.
മറ്റൊരു മത്സരത്തില്‍ ആദ്യപകുതിയുടെ പരിക്കു സമയത്ത് റോബര്‍ട്ടോ ഫിര്‍മീനോ നേടിയ ഏക ഗോളിനാണ് ലിവര്‍പൂള്‍ വെസ്റ്റ്ബ്രോംവിച്ചിനെ മറികടന്നത്. വിജയത്തോടെ 33 കളികളില്‍ നിന്ന് 66 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: