ആലപ്പുഴ: ജനകീയാസൂത്രണത്തിന്റെ ഭാഗമായി പ്രാദേശിക ഭരണ സംവിധാനം കാര്യക്ഷമമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ‘സേവാഗ്രാം’ തുടങ്ങാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം കടലാസില്‍ ഒതുങ്ങി. പരിശീലനത്തിന്റെ പേരില്‍ പാഴായത് കോടികള്‍.
പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും ഗ്രാമസഭയുടെ ആസ്ഥാനമായി സേവാഗ്രാം ഗ്രാമകേന്ദ്രവും, നഗരസഭകളില്‍ സേവാഗ്രാം വാര്‍ഡ് കേന്ദ്രവും രൂപീകരിക്കാന്‍ 2014 ജൂണിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതേ വര്‍ഷം ഒക്ടോബര്‍ രണ്ടിന് സേവാഗ്രാം നിലവില്‍ വരണമെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാല്‍ പദ്ധതി നടപ്പായില്ല.
ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ‘സേവാഗ്രാമി’നെ കുറച്ച് അവബോധം നല്‍കാനായി ശില്പശാലകള് നടത്തി കോടികളാണ് പാഴാക്കിയത്.
തദ്ദേശ സ്ഥാപനങ്ങളുടെ ഒരു മിനി ഓഫീസെന്ന നിലയിലാണ് സേവാഗ്രാമിനെ വിഭാവനം ചെയ്തത്. ഓരോ വാര്‍ഡിലും ജനപ്രതിനിധി ചെയര്‍മാനായി 25 അംഗ സമിതിയെ തെരഞ്ഞെടുക്കും.
തദ്ദേശ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും വിവിധ പദ്ധതികള്‍, ഇതിലൊക്കെ അപേക്ഷിക്കേണ്ടതെങ്ങനെ, മറ്റു സംശയങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം വിശദവിവരങ്ങള്‍ ഇവിടെ നിന്നറിയാന്‍ കഴിയും. വീട്ടുകരം ഉള്‍പ്പെടെയുള്ളവ ഇവിടെ അടയ്ക്കാനും സാധിക്കും. എന്തിനും പഞ്ചായത്താഫീസില്‍ പോകുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നത് മാത്രമല്ല, വാര്‍ഡിലെ എല്ലാ പ്രശ്നങ്ങളും സേവാഗ്രാമില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും സാധിക്കും എന്നിങ്ങനെ നിരവധി നിര്ദേങ്ങളുണ്ടായിരുന്നു.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ ഒരിക്കല്‍ സേവാഗ്രാമിലെത്തി പൊതുജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത്രയുമധികം ജനസൗഹാര്‍ദ്ദമായ പദ്ധതിയാണ് നടപ്പാകാതെ പോയത്. പദ്ധതി നടത്തിപ്പിനെ സഹായിക്കാനെന്ന പേരില്‍ വിദഗ്ദ്ധ സമിതിയെ രൂപീകരിച്ച് തദ്ദേശഭരണത്തില്‍ ഇടതുപാര്‍ട്ടികളുടെ ആധിപത്യം ഉറപ്പിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: