ഇടുക്കി: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച സംഭവത്തില്‍ നടപടിയെടുത്ത ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ.എന്‍. ഷാജിക്ക് വക്കീല്‍ നോട്ടീസ്. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ ചുമതലക്കാരനായ ടോമി സഖറിയയാണ് അഡ്വ. ദീപ മുഖേന നോട്ടീസ് അയച്ചിരിക്കുന്നത്.
പാപ്പാത്തിച്ചോലയില്‍ സ്ഥാപിച്ച കുരിശ് നീക്കണമെന്നാവശ്യപ്പെട്ട് റവന്യൂ സംഘം കുരിശില്‍ നോട്ടീസ് പതിച്ചിരുന്നു. ടോമിയാണ് വസ്തു കയ്യേറിയതെന്ന് വ്യക്തമാക്കുന്ന നോട്ടീസാണ് പതിച്ചത്. കുരിശ് സ്ഥാപിച്ച സംഭവത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസിന് പങ്കില്ലെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. റവന്യൂവകുപ്പ് കുരിശില്‍ പതിച്ച ഉത്തരവ് പിന്‍വലിച്ച് ഡെപ്യൂട്ടി തഹസീല്‍ദാര്‍ മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം ജില്ലാകളക്ടറെയും ദേവികുളം സബ് കളക്ടറെയും അറിയിച്ചിട്ടുണ്ട്. കുരിശ് സ്ഥാപിച്ച സംഭവത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസിന് ബന്ധമില്ലെന്ന് വ്യക്തമാക്കുമ്പോഴും കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ വിശ്വാസികളെ സംഘടിപ്പിക്കാന്‍ ഇവര്‍ ഇന്നലെ ശ്രമം നടത്തിയിരുന്നു. അന്യജില്ലകളില്‍ നിന്നുള്ള വിശ്വാസികളെയാണ് രംഗത്തിറക്കിയത്. ജനങ്ങള്‍ സംഘടിച്ചതിനെത്തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിക്കുന്നത് മാറ്റിവച്ചതായി റവന്യൂ സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: