കൊയിലാണ്ടി: ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന് കൊയിലാണ്ടി ഒരുങ്ങുന്നു. എപ്രില്‍ 21, 22, 23 തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തില്‍ കടലോര-മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചര്‍ച്ചയാവും. വിദേശ കപ്പല്‍ മത്സ്യബന്ധനം അവസാനിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെയും പരമ്പരാഗത മത്സ്യബന്ധനത്തിലൂന്നി തയ്യാറാക്കുന്ന കേന്ദ്ര മത്സ്യ ബന്ധനനയത്തിന്റെയും പശ്ചാത്തലത്തിലാണ് സമ്മേളനം നടക്കുന്നതെന്നത് സമ്മേളനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കും.
21 ന് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. 22 ന് പ്രകടനം, തീരദേശ സമ്മേളനം എന്നിവ നടക്കും. വൈകിട്ട് 3.30 ന് ചെങ്ങോട്ടുകാവ് പാലത്തിന് സമീപത്തുനിന്നാണ് പ്രകടനം ആരംഭിക്കുക. പ്രകടനം കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ കെ.വി. രാഘവന് നഗറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന തീരദേശ സമ്മേളനം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രി സി.ആര്. ചൗധരി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് ക്യാപ്റ്റന്‍ വി.കെ. ഷണ്മുഖന് അദ്ധ്യക്ഷത വഹിക്കും. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
23 ന് രാവിലെ 9.30ന് സൂരജ് ഓഡിറ്റോറിയത്തിലെ വേദവ്യാസ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് സഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി ഉദ്ഘാടനം ചെയ്യും.
മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. പത്മനാഭന് അദ്ധ്യക്ഷത വഹിക്കും. റിച്ചാര്‍ഡ് ഹേ എംപി, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്, പ്രാന്തപ്രചാരക് പി. എന്‍. ഹരികൃഷ്ണകുമാര്‍, മത്സ്യ പ്രവര്‍ത്തക സംഘം ഭാരവാഹികളായ പി.പി. ഉദയഘോഷ്, എന്‍.പി. രാധാകൃഷ്ണന്, കെ. പുരുഷോത്തമന്, രജിനേഷ് ബാബു, ഒ.എന്‍. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും.
സ്വാമി ചിദാനന്ദപുരി മുഖ്യരക്ഷാധികാരിയും ക്യാപ്റ്റന്‍ വി.കെ. ഷണ്മുഖന് ചെയര്‍മാനും സി.വി. അനീഷ്കുമാര്‍ ജനറല്‍ കണ്‍വീനറും പി. പീതാംബരന് ഖജാന്‍ജിയുമായ സ്വാഗതസംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: