തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ നെയ്യാറില്‍നിന്ന് അരുവിക്കരയിലേക്ക് ജലമെത്തിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. തലസ്ഥാനത്തേക്കുള്ള കുടിവെള്ള സ്രോതസ്സായ പേപ്പാറ ഡാം സന്ദര്‍ശിച്ച് ജലനിരപ്പും ജലവിതരണ സാധ്യതകളും പരിശോധിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ അവസ്ഥയാണുള്ളത്. ലഭ്യമായ വിവരംവച്ച് മേയ് പകുതിവരെ വിതരണത്തിനുള്ള വെള്ളമാണുള്ളത്. നഗരത്തില്‍ വേനല്‍ക്കാലത്ത് പരമാവധി ദിവസം ജലവിതരണം ഉറപ്പാക്കാനായി പമ്പിംഗില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരും. പേപ്പാറ ഡാമില്‍ നിന്ന് ലഭിക്കുന്ന ജലം ഉപയോഗിച്ച് അരുവിക്കര നിന്ന് നഗരത്തിലേക്കുള്ള പമ്പിംഗിലെ നിയന്ത്രണമാണ് ഇന്ന് ആരംഭിക്കുക. പമ്പിംഗില്‍ 25 ശതമാനം കുറവ് വരും.
ഇക്കാര്യങ്ങള്‍ കളക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവരുമായി ജലവിഭവവകുപ്പ് സെക്രട്ടറി ചര്‍ച്ച നടത്തി ക്രമീകരണങ്ങളും വിവിധ വകുപ്പുമായുള്ള ഏകോപനവും ഉറപ്പാക്കും. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ആശുപത്രികളില്‍ ജലലഭ്യതയ്ക്ക് കുറവ് ഉണ്ടാകാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. നെയ്യാര്‍ ഡാമില്‍നിന്ന് ജലം അരുവിക്കര ഡാമില്‍ എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. എവിടെ ജലമോഷണം കണ്ടെത്തിയാലും കര്‍ശന നടപടിയെടുക്കും. അത്തരക്കാരുടെ കണക്ഷന് റദ്ദാക്കി കേസെടുക്കും. മുട്ടത്തറയിലെ ട്രീറ്റ്മെന്റ് പ്ലാന്റില്‍ ശുചീകരിച്ച വെള്ളം നിര്‍മാണ ആവശ്യങ്ങള്‍ക്ക് സൗജന്യമായി നല്കാന് തയാറാണ്. രണ്ടുലക്ഷം യൂണിറ്റില്‍ കൂടുതല്‍ വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവര്‍ ഉപഭോഗം 50 ശതമാനം കുറയ്ക്കണം എന്ന നിര്‍ദേശം നേരത്തെ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉച്ചയ്ക്ക് 2.30ന് പേപ്പാറയിലെത്തിയ മന്ത്രി, റിസര്‍വോയറിലെ ജലനിരപ്പ്, ജലവിതരണസംവിധാനങ്ങള്‍ തുടങ്ങിയവ കണ്ട് മനസിലാക്കി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. ജലവിഭവവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജല അതോറിറ്റി എം.ഡി: എ. ഷൈനാമോള്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: