തൃശൂര്‍: ആരോഗ്യമേഖലയിലെ ചൂഷണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ ദരിദ്രരായ രോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്നു. വൃക്കരോഗികള്‍ക്കായി സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഡയാലിസിസ് യോജനയാണ് ഇതില്‍ ശ്രദ്ധേയം. ബിപിഎല്‍ വിഭാഗത്തിന് ഡയാലിസിസ് പൂര്‍ണമായും സൗജന്യമാണ്. മെഡിക്കല്‍ കോളേജുകള്‍, ജനറല്‍-ജില്ല- താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ടാകും.
ദാരിദ്ര്യരേഖക്ക് മുകളിലുള്ളവര്‍ക്ക് 75ശതമാനം വരെ നിരക്ക് കുറവുണ്ടാകും. സ്വകാര്യ മേഖലയില്‍ ഈരംഗത്ത് അമിതമായ ചാര്‍ജ്ജ് ഈടാക്കുന്നതും സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് സംവിധാനമില്ലാത്തതും രോഗികളെ വലക്കുന്നുണ്ട്. ജില്ലാതലത്തില്‍ രോഗികളുടെ എണ്ണം കണക്കാക്കി ആവശ്യത്തിന് ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചു.900കോടി രൂപ ഇതിനായി ഇപ്പോള്‍ നീക്കിവെച്ചിട്ടുണ്ട്.
കേന്ദ്രപദ്ധതിയായ ഫ്രീ ഡ്രഗ്സ് ആന്റ് ഫ്രീ ഡയഗ്നോസ്റ്റിക് സെന്ററുകള്‍വഴി ദരിദ്രരായവര്‍ക്ക് രോഗനിര്‍ണയം, മരുന്ന് വിതരണം എന്നിവ കാര്യക്ഷമമാക്കും. ഓരോ സംസ്ഥാനത്തും ഇത്തരം നൂറുകണക്കിന് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. മരുന്നുകളുടെ വിലയിലും രോഗനിര്‍ണയം, ലബോറട്ടറി പരിശോധന തുടങ്ങിയ രംഗത്തും നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും ഇത് വഴിയൊരുക്കും. നിരവധി ആരോഗ്യഇന്‍ഷൂറന്‍സ് പദ്ധതികളും പുതുതായി ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: