തിരുവനന്തപുരം: മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ അത്ഭുതമോ അമ്പരപ്പോ ഇല്ല. ഉപതെരഞ്ഞെടുപ്പായാലും പൊതുതെരഞ്ഞെടുപ്പായാലും മലപ്പുറം നില്‍ക്കുന്നത് മുസ്ലീംലീഗിനൊപ്പമാണ്. എന്ന് കരുതി കേരളത്തിലാകെ ലീഗും യുഡിഎഫും നേടുമെന്നാര്ക്കെങ്കിലും പറയാന്‍ കഴിയുമോ?
മലപ്പുറത്തെ ജനസംഖ്യയില്‍ 74 ശതമാനവും ഇസ്ലാംമത വിശ്വാസികളാണ്. രണ്ടുശതമാനം ക്രൈസ്തവരും 24 ശതമാനം ഹിന്ദുക്കളും. ഹിന്ദുക്കളില്‍ നല്ലൊരു പങ്ക് സിപിഎമ്മിനൊപ്പവും കോണ്‍ഗ്രസിന്റെ കൂടെയുമാണ്. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെയും അംഗങ്ങളുടെയും വോട്ടുകള്‍ സംഘടിത ബിജെപി വിരുദ്ധ നീക്കത്തിനിടയിലും നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. അതേസമയം ബിജെപിക്കനുകൂലമായേക്കാവുന്ന ചില വോട്ടുകള്‍ യുഡിഎഫ്-എല്‍ഡിഎഫ് പക്ഷത്തേക്ക് നീങ്ങിയെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
മാര്‍ക്സിസ്റ്റ് വിരുദ്ധതയുടെപേരില്‍ യുഡിഎഫിനും ലീഗ് വിരോധത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മിനും അവ കിട്ടിയിട്ടുണ്ടാകാം. അവ ബിജെപിയുടെ സ്വാധീനത്തിലുള്ള വോട്ടാണെന്നു പറയാന്‍ കഴിയില്ല. മലപ്പുറം മണ്ഡലത്തിലെ പതിനഞ്ചു ശതമാനം ബൂത്തുകളില്‍ മാത്രമാണ് ബിജെപിക്ക് ചെറുതെങ്കിലും സ്വാധീനമുള്ളത്. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടു മണ്ഡലങ്ങളിലാണിത്. 2009ല്‍ 36,000 വോട്ടുമാത്രം ലഭിച്ച ബിജെപിക്ക് 2014ല്‍ അത് ഇരട്ടിയോളമായി ഉയര്‍ത്താന്‍ കഴിഞ്ഞു. ഇന്നത് നിലനിര്‍ത്താനും സാധിച്ചു.
2014ലെ തെരഞ്ഞെടുപ്പില്‍ 1.94 ലക്ഷത്തിന്റെ ലീഡുണ്ടായിരുന്ന മുസ്ലീംലീഗിന് ഇപ്പോഴത് 1.71 ലക്ഷമായി കുറഞ്ഞു. 2014നെ അപേക്ഷിച്ച്് സിപിഎമ്മിനും ലീഗിനും കൂടുതല്‍ വോട്ടുകള്‍ കിട്ടി. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നിവരുടെ വോട്ട് സമര്‍ത്ഥമായി സ്വന്തമാക്കാനായതുകൊണ്ടാണിത്. പിഡിപി പരസ്യമായിത്തന്നെ സിപിഎമ്മിനെ പിന്തുണച്ചു. എന്നിട്ടും ഇരുവര്‍ക്കും മതേതരത്വം തേട്ടി തേട്ടി വരുന്നതാണ് അത്ഭുതം.
മലപ്പുറത്തെ ജനവിധിയില്‍ അഹങ്കരിക്കുന്ന യുഡിഎഫ് പറയുന്നത് കേരളത്തില്‍ ബിജെപിയുടെ സ്വപ്നം പൊലിഞ്ഞുവെന്നാണ്. മലപ്പുറത്തിന്റെ രാഷ്ട്രീയവും സ്വഭാവവും കേരളത്തിലാകെയില്ല. ഇന്നലെവരെ കോണ്‍ഗ്രസുകാര്‍ വന്‍നേട്ടമുണ്ടാക്കിയ സ്ഥലങ്ങളിലും സിപിഎം സ്വാധീനമുറപ്പിച്ച മണ്ഡലങ്ങളിലും ബിജെപി അട്ടിമറി നേട്ടങ്ങളുണ്ടാക്കിയതാണ് ചരിത്രം. കേരളത്തില്‍തന്നെ അതിന് തെളിവുണ്ട്.
നേമം നിയോജകമണ്ഡലം നേരത്തെ പ്രതിനിധീകരിച്ചത് സിപിഎമ്മായിരുന്നു. ഇപ്പോഴവിടെ ജയിച്ചത് ബിജെപിയാണ്. വട്ടിയൂര്‍ക്കാവില്‍ സിപിഎം രണ്ടാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ മൂന്നാം സ്ഥാനത്താണവര്‍. കഴക്കൂട്ടം കോണ്‍ഗ്രസിന്റെ സീറ്റായിരുന്നു. അവിടെ രണ്ടാം സ്ഥാനം ബിജെപിക്കാണ്. പാലക്കാട് സിപിഎം ജയിച്ചുപോന്ന മണ്ഡലമാണ്. അവിടെ അവര്‍ മൂന്നാം സ്ഥാനത്താണ്. ചാത്തന്നൂരില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്താണെന്നത് വിസ്മരിക്കാമോ?
കാസര്‍കോടിനും മഞ്ചേശ്വരത്തിനും പുറമെയാണിത്. വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ എന്‍ഡിഎ രണ്ടാംസ്ഥാനത്താണെന്നത് ഓര്‍ക്കണം. കേരളത്തിലും മുന്നേറ്റവും മാറ്റവും കൊണ്ടുവരാന്‍ ബിജെപിക്ക് സാധിക്കുമെന്നതിന്റെ തെളിവാണിതൊക്കെ.
നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്താകമാനമുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളും തെരഞ്ഞെടുപ്പുകളിലെ നേട്ടങ്ങളും മലപ്പുറത്ത് ചര്‍ച്ചയാകാതിരിക്കാനാണ് ഇരുമുന്നണികളും ശ്രദ്ധിച്ചത്.
അതേസമയം ബീഫ് തുടങ്ങിയ വിഷയങ്ങള്‍ അനവസരത്തില്‍ വലിച്ചിട്ട് മുസ്ലീം ജനവിഭാഗങ്ങളില്‍ ഭീതി സൃഷ്ടിക്കാനും ശ്രദ്ധിച്ചു. അതൊക്കെ 2019ലെ തെരഞ്ഞെടുപ്പിന് മുന്‍പ് മറി കടക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ബിജെപിയുടെ വിശ്വാസം. മുസ്ലീംലീഗ് വിജയിച്ചതില്‍ അമിതാവേശം കാണിക്കുന്ന കോണ്‍ഗ്രസും വോട്ടിന്റെ എണ്ണം കൂട്ടിയതില്‍ ആഹ്ലാദിക്കുന്ന സിപിഎമ്മും അടുത്ത തെരഞ്ഞെടുപ്പാകുമ്പോള്‍ രണ്ടു ചേരികളിലായിരിക്കുമോ?
രണ്ടുകൂട്ടര്‍ക്കുമായി ഒറ്റച്ചേരി മാത്രമായിരിക്കില്ലെ? അതിനുള്ള ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. 2004ല്‍ ജയിച്ച് ദല്‍ഹിയിലെത്തിയാണ് കൂട്ടുകെട്ടുണ്ടാക്കിയതെങ്കില് 2019 മറിച്ചാകും കൂട്ടുകെട്ട്. അത്തരം കൂട്ടുകെട്ടുകള്‍ നല്‍കുന്നത് തിരിച്ചടിയാകുമെന്നതിന്റെ ഉദാഹരണമാണ് പശ്ചിമബംഗാളും ഉത്തര്‍പ്രദേശും. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാലല്ല എന്നാണ് അവ നല്കുന്ന പാഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: