ന്യൂദല്‍ഹി: മുത്തലാഖ് വിഷയത്തില്‍ അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. മുത്തലാഖിന് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇത് അനുസരിക്കാത്തവരെ സാമൂഹികമായി ബഹിഷ്കരിക്കുമെന്ന് പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. എഴുത്തുകാരനും ഗാനരചയിതാവുമായി ജാവേദ് അക്തര്‍ ഇതിനെതിരെ രംഗത്തെത്തി.
മുത്തലാഖ് ദുരുപയോഗം ചെയ്യുന്നവരെ ബഹിഷ്കരിക്കുമെന്ന പ്രസ്താവന പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് മുത്തലാഖിലെ ദുരുപയോഗം. മുത്തലാഖ് തന്നെ ദുരാചാരമാണ്. ഇത് നിരോധിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
ശരീ അത്തില് പറഞ്ഞ കാരണങ്ങളാലല്ലാതെ മുത്തലാഖ് ചൊല്ലുന്നവരെ സാമൂഹ്യമായി ഒറ്റപ്പെടുത്തുമെന്നായിരുന്നു ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വാലി രഹ്മാനിയുടെ പ്രതികരണം. മതനിയമം പാലിക്കാത്തതിന് ഒറ്റപ്പെടുത്തുമെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുത്താലാഖ് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും കോടതി ഇടപെടേണ്ടെന്നുമാണ് ബോര്‍ഡിന്റെ നിലപാട്. മുസ്ലിം സ്ത്രീകള്‍ പ്രതിഷേധം ശക്തമാക്കിയതാണ് പെരുമാറ്റച്ചട്ടവുമായി രംഗത്തെത്തിയതിന് പിന്നില്‍. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ തലാഖ് ചൊല്ലുന്നതിനെ ഇപ്പോഴും ന്യായീകരിക്കുകയാണ് ബോര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: