മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ അഴിമുഖത്ത് സര്‍വീസിനായി കൊച്ചി നഗരസഭയുടെ യാത്രാ ബോട്ട് തയ്യാറായി. പുതിയ ബോട്ട് രണ്ടാഴ്ചക്കുള്ളില്‍ ഓടിതുടങ്ങുമെന്ന് മേയര്‍ സൗമിനി ജെയിന് പറഞ്ഞു. പരീക്ഷണ ഓട്ടങ്ങള്‍ നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.
150 പേര്‍ക്ക് യാത്ര ചെയ്യാനാകും. ഇരട്ട എഞ്ചിനുള്ള ‘ഫോര്‍ട്ട് ക്യൂന്‍’ എന്ന ബോട്ടാണ് തോപ്പുംപടിയില്‍ നീറ്റിലിറക്കിയത്. നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി എഴുപത്തിയെട്ട് ലക്ഷത്തി നാല്പതിനായിരം രൂപ ചിലവഴിച്ചാണ് 270 കുതിരശക്തിയുള്ള ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്.
സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷനാണ് കുസാറ്റിലെ വിദദ്ധരുടെ ഉപദേശത്തോടെ ബോട്ട് നിര്‍മ്മിച്ചത്. 21 മീറ്റര്‍ നീളവും 5. 300 മീറ്റര്‍ വീതിയുമുണ്ട്. കൊച്ചി അഴിമുഖത്ത് മുമ്പ് സര്‍വ്വീസ് നടത്തിയിരുന്നത് രണ്ട് ബോട്ടുകളാണ്. 2015 ആഗസ്റ്റ് 26നാണ് മത്സ്യ ബന്ധന യാനം ഇടിച്ച് കാലപ്പഴക്കംചെന്ന എം.വി. ഭാരത് എന്ന ബോട്ട് തകര്‍ന്ന് പതിനൊന്ന് പേര് മരിച്ചു.
ജനകീയ സമരങ്ങള്‍ ഏറിയതോടെ ആലപ്പുഴയില്‍ നിന്ന് കാര്‍ഷിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന പാപ്പിയെന്ന ബോട്ട് അഴിമുഖത്തെ യാത്രാബോട്ടാക്കി മാറ്റി. നഗരസഭയും, കരാറുകാരനുമായിട്ടായിരുന്നു വാടക ഉടമ്പടി നടത്തിയത്. എന്നാല്‍ കോര്പ്പറേഷന് നല്കുന്ന വാടക കരാറുകാരനില്‍ നിന്നും ലഭിക്കാതായതോടെ ബോട്ടുടമ ബോട്ട് തിരികെ കൊണ്ടുപോയി. നാട്ടുകാരുടെ ബഹളത്തെ തുടര്‍ന്ന് നഗരസഭ ഇടപെട്ട് കരാറുകാരനെ ഒഴിവാക്കി ഉടമയുമായി നേരിട്ട് വാടക കരാറിലേര്‍പ്പെട്ടതോടെയാണ് ബോട്ട് വീണ്ടും സര്‍വീസ് ആരംഭിച്ചത്.
ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എ.ബി. സാബു, കെ.വി.പി. കൃഷ്ണകുമാര്‍, ഷൈനി മാത്യു, കൗണ്‍സിലര്‍മാരായ കെ.ജെ. ആന്റണി, ടി.കെ. ഷംസുദ്ധീന്, സീനത്ത് റഷീദ്, കെ.ജെ. പ്രകാശന്, ഷീബലാല്‍, ഷമീന എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: