തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ യുഎപിഎ ചുമത്തുന്നതില്‍ പോലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ജാഗ്രതപാലിച്ചില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ റിപ്പോര്‍ട്ട്. പോലീസ് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപി നേതൃത്വത്തിലുള്ള പരിശോധനാ സമിതി കെണ്ടത്തി.
2012 മുതല്‍ യുഎപിഎ ചുമത്തപ്പെട്ട 162 കേസുകളാണ് സമിതി പരിശോധിച്ചത്. ഭീകരവാദ കേസുകളില്‍ ചുമത്തുന്ന യുഎപിഎ ദുരുപയോഗം ചെയ്തു. കേസുകളില്‍ യുഎപിഎ ചുമത്തണമെങ്കില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്നും റിപ്പോര്‍ട്ടില്‍ ഡിജിപി ശുപാര്‍ശ ചെയ്യുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചവര്‍ക്കും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്കും മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരെയെല്ലാം യുഎപിഎ ചുമത്തപ്പെട്ടിട്ടുണ്ട്.
മാവോയിസ്റ്റ് ഭീഷണി നേരിട്ട പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എഴുത്തുകാരന് കമല്‍സി ചവറയുടേത് ഉള്‍പ്പെടെ 42 കേസുകളില്‍ യുഎപിഎ ഒഴിവാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതി തീരുമാനിച്ചു. കമല്‍ സി ചവറക്കെതിരെ രാജ്യദ്രോഹകുറ്റവും ചുമത്താനാകില്ല.
കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ ഒട്ടിച്ച പോരാട്ടം പ്രവര്‍ത്തകര്‍, എഴുത്തുകാരന് കമല്‍സി ചവറ, സാമൂഹികപ്രവര്ത്തകന് നദീര്‍, കൊച്ചിയിലെ നീറ്റാ ജലാറ്റിന്‍ ആക്രമണിച്ച കേസിലെ പ്രതികള്‍ എന്നിവര്‍ക്കെതിരെയെല്ലാം യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: