ചെന്നൈ: ഒരു ആക്ഷന്‍ ചിത്രത്തിന്റെ പതിവു ചിട്ടവട്ടങ്ങളോടെ തമിഴക രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ് ക്ലൈമാക്സിലേക്കു നീങ്ങുമ്പോള്‍ നായക സ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. ഒന്നിക്കണോ, ശശികല കുടുംബത്തെ ഒഴിവാക്കണം എന്ന പനീര്‍ശെല്‍വത്തിന്റെ കടുത്ത നിലപാട് മറുപക്ഷം അംഗീകരിക്കുന്നതിന്റെ സൂചനകളാണ് വരുന്നത്. ഇതോടെ ശശികലയും കുടുംബവും പാര്‍ട്ടിയില്‍ നിന്നും പുറത്തായേക്കും.
ഇതുസംബന്ധിച്ച് ഇന്നലെ രാത്രി മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച അര്‍ധരാത്രി തുടങ്ങിയ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുടെ ഊഷ്മാവ് ഇന്നലെ പകല്‍ കുതിച്ചുയര്‍ന്നു. എഐഎഡിഎംകെ (അമ്മ) വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ മരുമകന് ടിടിവി ദിനകരന് ഏതു നിമിഷവും അറസ്റ്റിലായേക്കാം എന്ന സൂചനകള്‍ വന്നതോടെയാണ് പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉയര്‍ന്നത്. പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ പാനലിന് 50 കോടി കൈക്കൂലി നല്കാന് ശ്രമിച്ചു എന്നാണ് കേസ്. ദിനകരനെതിരെ കേസെടുത്ത ദല്‍ഹി പോലീസ് ചെന്നൈയില്‍ എത്തിയേക്കും എന്ന വാര്‍ത്ത പരക്കുമ്പോള്‍ ദിനകരന് ബെംഗളൂരുവില്‍ ജയിലില്‍ കഴിയുന്ന ശശികലയെ സന്ദര്‍ശിക്കുകയായിരുന്നു.
ഏതാണ്ട് ഇതേ സമയത്തു തന്നെ ചെന്നൈയില്‍ മുഖ്യമന്ത്രി എല്‍. പളനിസ്വാമി തന്നെ വിമതസ്വരത്തിനു നേതൃത്വം നല്കി. തിങ്കളാഴ്ച അര്‍ധരാത്രി മന്ത്രിമാര്‍ യോഗം ചേര്‍ന്നു. അണ്ണാഡിഎംകെയുടെ 172 എംഎല്‍മാര്‍ ഒന്നിക്കുന്നു, പാര്‍ട്ടി ഒന്നാകുന്നു തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ വന്നു. പനീര്‍ശെല്‍വത്തിന്റെ അണ്ണാഡിഎംകെ (പുരട്ച്ചിതലൈവി അമ്മ) നേതാക്കളുമായി പളനിസ്വാമി ക്യാംപ് ആശയവിനിമയം നടത്തി. ഒന്നിക്കാന്‍ പലതരം വ്യവസ്ഥകള്‍ മുന്നോട്ടുവച്ചു. സാഹചര്യത്തെക്കുറിച്ച് മന്ത്രിമാര്‍ ദിനകരനേയും ധരിപ്പിച്ചു. ശശികല രാജി സന്നദ്ധത അറിയിച്ചു എന്നായിരുന്നു മറ്റൊരു ഫ്ളാഷ് ന്യൂസ്.
എന്നാല്‍, ശശികല കുടുംബത്തെ ഒന്നാകെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാതെ പളനിസ്വാമിയുമായി നേരിട്ടുള്ള ചര്‍ച്ചക്കില്ല എന്ന് പത്രസമ്മേളത്തില്‍ പനീര്‍ശെല്‍വം അറിയിച്ചതോടെ അതുവരെയുള്ള നീക്കങ്ങളെല്ലാം നിലച്ചു. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് പോവുകയാണ് ദിനകരന്. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ടില്ല. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയതു നിയമവിരുദ്ധമമെന്ന നിലപാടില്‍ മാറ്റമില്ല. പാര്‍ട്ടി ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലാവുന്നത് അംഗീകരിക്കാനാവില്ല, പനീര്‍ശെല്‍വം സംശയങ്ങള്‍ക്കിടയില്ലാതെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: