ന്യൂദല്‍ഹി/ലണ്ടന്‍: ശതകോടികളുടെ വായ്പാ കേസില്‍ വിവാദ വ്യവസായി വിജയ് മല്ല്യയെ ലണ്ടനില്‍ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ പ്രകാരം ഇന്ത്യയുടെ ആവശ്യം അനുസരിച്ചാണ് മല്ല്യയെ അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടണ് സ്ഥിരീകരിച്ചു.
ഇന്നലെ രാവിലെ സ്കോട്ട്ന്ഡ്യാര്ഡാണ് മല്ല്യയെ ലണ്ടനിലെ വസതിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സെന്‍ട്രല്‍ ലണ്ടന്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്ല്യക്ക് ജാമ്യം അനുവദിച്ചു. ഇതിനായി 5.32 കോടി രൂപ കെട്ടിവച്ചു. ജാമ്യം ലഭിക്കാവുന്ന കേസുകള്‍ മാത്രമേ ലണ്ടനില്‍ മല്ല്യയ്ക്കെതിരെ നിലവിലുള്ളൂ.
കേസ് മെയ് പതിനേഴിലേക്ക് മാറ്റി. തെളിവുകള്‍ ഇന്ത്യ അന്നു കോടതിയില്‍ ഹാജരാക്കും. മല്ല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടണമെന്ന് കോടതിയെ ബോധ്യപ്പെടുത്തണം. ബാങ്കുകളില്‍ നിന്നു കോടിക്കണക്കിന് രൂപ വായ്പയെടുത്തു മുങ്ങിയ മല്ല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കൈമാറ്റ നടപടികളിലേക്ക് കടക്കാന്‍ ബ്രിട്ടന് സാധിക്കൂ.
പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്നാണ് കേസ്. മല്ല്യയെ വിട്ടുകിട്ടുന്നതിനുള്ള നടപടികളുടെ ചുമതല നിര്‍വഹിക്കാന്‍ സിബിഐയ്ക്കും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ബ്രിട്ടണിലെ നിയമ നടപടികളിലേക്ക് കടക്കാതെ ഇന്ത്യയിലെ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ കുറ്റവാളിയെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
കുറ്റവാളികളെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറനുസരിച്ച് മല്ല്യയെ കൈമാറാന്‍ ഫെബ്രുവരി എട്ടിന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 2016 മാര്‍ച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്.
അറസ്റ്റുണ്ടായിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കുക മാത്രമാണുണ്ടായതെന്നും മല്ല്യ ട്വീറ്റ് ചെയ്തു. എന്നാല്‍, കുറ്റവാളിയെ കൈമാറാനുള്ള നിയമപ്രകാരം മെട്രോപോളീറ്റന്‍ പോലീസിലെ എക്സ്ട്രഡിഷന്‍ (കുറ്റവാളികളെ കൈമാറല്‍) യൂണിറ്റാണ് മല്ല്യയെ അറസ്റ്റ് ചെയ്തതെന്ന് സ്കോട്ട്ലന്‍ഡ്യാര്‍ഡ് വാര്‍ത്താക്കുറിപ്പിറക്കി. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് നടപടിയെന്നും സ്കോട്ട്ലന്‍ഡ്യാര്‍ഡ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: