കണ്ണൂര്‍: അഞ്ചാംപീടിക ചെല്ലട്ടന്‍ ക്ഷേത്രത്തിന് സമീപത്തെ എബിവിപി പ്രവര്ത്തകന് നെല്ലിക്കുന്നത്ത് വീട്ടില്‍ ഉദയിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്എഫ്ഐക്കാര്‍ അറസ്റ്റില്‍. എസ്എഫ്ഐ തളിപ്പറമ്പ് ഏറിയാസെക്രട്ടറി മൊറാഴയിലെ ബാബുവിന്റെ മകന് പ്രജീഷ്ബാബു, തളിപ്പറമ്പ് ഏറിയാ വൈസ്പ്രസിഡണ്ട് ചെമ്പേരി പൂപ്പറമ്പിലെ വിശാഖ് എന്നിവരാണ് അറസ്റ്റിലായത്. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ പോലീസ് പിടിയിലായ പ്രതികളുടെ നേതൃത്വത്തില്‍ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. തളിപ്പറമ്പില്‍ നിന്നും അഞ്ചാംപീടിക ചിത്രാഗേറ്റിന് സമീപത്ത് ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയാണ് ബൈക്കിലെത്തിയ സംഘം ഉദയിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അക്രമം നടന്ന ദിവസം തന്നെ പ്രതികളെക്കുറിച്ചും ഇവര്‍ സഞ്ചരിച്ച ബൈക്കിനെക്കുറിച്ചും പോലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. വളപട്ടണം സിഐ രത്നാകരന്, എഎസ്ഐ രാജീവന് കോക്കാടന്‍, യോഗേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ തളിപ്പറമ്പില്‍ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ അക്രമം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. തലക്കും വയറിനും കൈകള്‍ക്കും വെട്ടേറ്റ ഉദയ് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: