കണ്ണൂര്‍: ജില്ലയെ പ്ലാസ്റ്റിക് കാരിബാഗ്-ഡിസ്പോസബ്ള്‍ വിമുക്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍, നിര്‍മാണ യൂനിറ്റുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹരിതകേരളം മിഷന് ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.
വ്യാപാര സ്ഥാപന പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ നേരത്തേ എടുത്ത തീരുമാനത്തിന് വിരുദ്ധമായി പ്ലാസ്റ്റിക് കാരിബാഗുകളോ ഡിസ്പോസബ്ള്‍ പ്ലോറ്റുകളോ കപ്പുകളോ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്കി.
നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ആദ്യ വട്ടം പിഴ ചുമത്തുകയും ആവര്‍ത്തിക്കുന്ന പക്ഷം ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്യും. ഗ്രാമപഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയതായി യോഗം വിലയിരുത്തി. നഗരപ്രദേശങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് കാരി ബാഗ് ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതായും വരുംദിനങ്ങളില്‍ നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. പരിശോധനയ്ക്ക് ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം തേടാമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും കോര്‍പ്പറേഷനും സംയുക്തമായി നടപ്പാക്കിയ പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. കാഴ്ചയില്‍ തുണിസഞ്ചിയെന്ന് തോന്നിക്കുന്ന നോണ്‍വൂവണ്‍ ബാഗുകള്‍ ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പ്ലാസ്റ്റിക് പോലെത്തന്നെ അപകടമാണെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകള്‍, കൈക്കൊണ്ട നടപടികള്‍ തുടങ്ങിയവയുടെ വിശദമായ റിപ്പോര്‍ട്ട് ഓരോ മാസവും 15നും 30നും ശുചിത്വ മിഷന് നല്‍കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
ശക്തമായ ബോധവല്‍ക്കരണ കാംപയിനിലൂടെ നടപ്പാക്കിയ പ്ലാസ്റ്റിക് കാരിബാഗ്- ഡിസ്പോസബ്ള്‍ രഹിത പദ്ധതി ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ബൈലോ അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചു തുടങ്ങി. ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തര യോഗം ചേര്‍ന്ന് കരട് ബൈലോക്ക് അംഗീകാരം നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു. പ്ലാസ്റ്റിക് കാരി ബാഗ്-ഡിസ്പോസബ്ള്‍ സാധനങ്ങളുടെ നിര്‍മാണം, ഉപയോഗം, വിതരണം, ഫഌക്സ് പ്രിന്റിംഗ് എന്നിവയ്ക്ക് നിയന്ത്രണമേര്പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശക്തമായ വ്യവസ്ഥകളടങ്ങിയതാണ് ബൈലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: