കുഞ്ഞുമനസ്സുകളുടെ നിഷ്കളങ്കതയില്‍ എന്നും ഒരു ആകര്‍ഷണ കേന്ദ്രമാണ് ആന. അമ്മയും അമ്പിളി മാമനും ആനയും കഴിഞ്ഞേ അവര്‍ക്കെന്തും ഇഷ്ടത്തില്‍ വരൂ. വലിയവരും ആനയെക്കണ്ടാല്‍ ഒന്നു നോക്കാതിരിക്കില്ല. അതുകൊണ്ടാണല്ലോ നമ്മുടെ നാട്ടില്‍ ആനക്കമ്പക്കാര്‍ കൂടുതല്‍. സ്നേഹ ഭയ ഭക്തി ബഹുമാനങ്ങളോടെയാണ് നാം ആനയെ നോക്കാറുള്ളത്.
എന്നാല്‍ മനുഷ്യശരീരവും ആനത്തലയുമായി നില്ക്കുന്ന ബാലനെക്കണ്ടപ്പോള്‍ ചന്ദ്രമൗലി ഭഗവാന്റെ തലയിലിരുന്ന അമ്പിളിക്കലയ്ക്ക് ചെറിയ പരിഹാസവും തോന്നി. ഉണ്ണിഗ്ഗണേശനും അതു ശ്രദ്ധിക്കാതിരുന്നില്ല. കാരണം ഗണേശനും ബുദ്ധിമാനാണ്. സ്വതേബുദ്ധിമാന്, ആനത്തലയായപ്പോള് ബുദ്ധി കൂടി. ലോകഗുരുവായ ദക്ഷിണാമൂര്‍ത്തിയുടെയും മറ്റു ദേവന്മാരുടെയും അനുഗ്രഹം കൂടി ലഭിച്ച ഉമാ സുതന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ലല്ലോ.
ഗണേശന് അമ്പിളിക്കലയെ നോക്കി മൗനമായിപ്പറഞ്ഞു. ആനത്തലയുടെ മാഹാത്മ്യം നിനക്കറിയില്ല.
അതെ, ബുദ്ധിയുടെയും ശക്തിയുടെയും സമൃദ്ധിയുടെയും വിധേയത്വത്തിന്റേയുമെല്ലാം ചിഹ്നമാണ് ആന. ഐശ്വര്യദേവതയായ ലക്ഷ്മിക്ക് പ്രിയങ്കരനാണ് ആന. ദേവേന്ദ്രനും പ്രിയപ്പെട്ടവന്. ആന ജീവിക്കുന്ന പ്രദേശം സസ്യജല സമൃദ്ധമായിരിക്കും. സസ്യാഹാരങ്ങളേ അത് കഴിക്കൂ. മധുരപ്രിയനാണ്. തികച്ചും സാത്വികന്, മൃഗീയ വാസനയില്ലാത്ത മൃഗം.
എല്ലാവരുടെയും ആകര്‍ഷണം ലഭ്യമാകുന്ന കേന്ദ്രബിന്ദുവാണ് ആന. പ്രത്യേകിച്ചും വടക്കേ ദിക്കില്‍ നിന്നു കിട്ടിയത്. വടക്ക് ഭൂമിയുടെ ആകര്‍ഷണ കേന്ദ്രമാണ്.
ഭൂമിയുടെ ഗുരുത്വാകര്‍ഷണം പ്രധാനമായും വടക്കേ ദിക്കിലേക്കാണ്. ഇതൊന്നുമറിയാതെയാണ് അമ്പിളിക്കലയുടെ പരിഹാസം. ശ്രീപരമേശ്വരന്റെ ശിരസ്സിലിരിക്കുന്നതിന്റെ അഹംഭാവവും ആ ചന്ദ്രക്കലയില്‍ പ്രകടമാണ്. ഞാനിതൊന്നും ശ്രദ്ധിക്കില്ലെന്നായിരിക്കും അവര്‍ കരുതിയത്. ആനയുടെ ചെവിയുടെ മാഹാത്മ്യം അവനറിയാഞ്ഞിട്ടാണ്. ചെറിയ അനക്കംപോലും ശ്രദ്ധിക്കാനുള്ള കഴിവ് ആനച്ചെവിക്കുണ്ട്. എന്നോട് പോരാടിയ നന്ദികേശ്വരാദികള് പോലും ശിവനോടുള്ള ഭക്തികൊണ്ടാണ് അത് ചെയ്തത്.
ആ യുദ്ധമൊക്കെ ഒരു തമാശയായി മാത്രമാണ് ഞാന്‍ വിലയിരുത്തുക. എന്നാല്‍ ഈ ചന്ദ്രക്കലയുടെ തലക്കനം ശരിക്കും ശിക്ഷാര്‍ഹമാണ്. പക്ഷേ എല്ലാവരും ഇപ്പോള്‍ ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും നടുവിലാണ്. ആ അവസ്ഥ കളയണ്ട. ചന്ദ്രനുള്ള ശിക്ഷ ഇനി ഒരവസരത്തില്‍ നല്‍കാം, ഗണേശന് ഉള്ളില്‍ കുറിച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: