എല്ലാം ശരിയാക്കുമെന്ന് പറഞ്ഞാണല്ലോ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഭരിക്കുന്ന അഞ്ച് വര്‍ഷവും വില വര്‍ധന ഉണ്ടാവില്ലെന്ന ഉറപ്പും ഇടതുമുന്നണി ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുകയാണ്.
അരിക്കും പച്ചക്കറിക്കും പഴങ്ങള്ക്കുമൊക്കെ വന്‍തോതിലാണ് വില വര്‍ധിച്ചിരിക്കുന്നത്. കിലോക്ക് വെറും 15 രൂപയുണ്ടായിരുന്ന ചിങ്ങന്പഴത്തിന് ഇപ്പോള്‍ വില 35 രൂപയാണ്. എന്താണ് ഇൗ വിലക്കയറ്റത്തിന് കാരണമെന്നു ചോദിച്ചാല്‍ കടക്കാര്‍ക്ക് മറുപടിയില്ല. പാവങ്ങളുടെ രക്ഷകരായി അഭിനയിക്കുന്ന മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമൊന്നും ഇത് കാണുന്നില്ലെന്നുണ്ടോ?
തോന്നിയപോലെ വില വര്‍ധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യാന്‍ കച്ചവടക്കാര്‍ക്ക് ആരാണ് അധികാരം നല്‍കിയത്? ഇക്കാര്യം അന്വേഷിച്ച് നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതിനാവുന്നില്ലെങ്കില്‍ ഇനിയൊരിക്കലും അധികാരത്തില്‍ വരാമെന്ന് വ്യാമോഹിക്കേണ്ട.
പി. കെ. അപ്പുക്കുട്ടന്,
കാക്കനാട്
മഴ പെയ്യാന്‍ ‘ഒറ്റമൂലി’
കേരളത്തിലെ ഡാമുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമില്ല. കുടിവെള്ളത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം വരാന്‍ പോകുന്നു. ഇത്തരം വാര്‍ത്തകള്‍ വായിച്ചപ്പോള്‍, മഴ പെയ്യിക്കാനുള്ള ഗവേഷണം നടത്തിയപ്പോള്‍ ഒരു ഒറ്റമൂലി കണ്ടെത്തി.
എത്രയും പെട്ടെന്ന് എരുമേലിയില്‍ വിമാനത്താവളം പണിയണം. കൂടാതെ കേരളത്തില്‍ എവിടെയൊക്കെ കാടുകള്‍ ഉണ്ടോ അവിടെയൊക്കെ വിമാനത്താവളങ്ങള്‍ നിര്‍മിക്കണം. എവിടെയൊക്കെ വയലുകളുണ്ടോ അവിടെയൊക്കെ വലിയ മാളുകള്‍ നിര്‍മിക്കണം. തോടുകളായ തോടുകളൊക്കെ നികത്തി റോഡുകളാക്കണം. മലകളൊക്കെ ഇടിച്ചു നിരത്തണം.
എന്നിട്ട് കഴിഞ്ഞ ഭരണപക്ഷവും ഇപ്പോഴത്തെ ഭരണപക്ഷവും സെക്രട്ടറിയേറ്റിന്റെ മുകളില്‍ കയറി ആകാശത്തുനോക്കി വികസനം വന്നേ.. എന്ന് ഉറക്കെ വിളിച്ചുകൂവണം. അപ്പോള്‍ മാനം കറുക്കും. മഴ പെയ്യും. പുഴ നിറയും. കറന്റ് കിട്ടും. പ്രകാശം പരക്കും.
ഉല്ലാസ് ശ്രീധര്‍,
എറണാകുളം
മരുന്ന് മാഫിയയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണം
സമഗ്ര ആരോഗ്യപരിരക്ഷാ നയത്തിന്റെ ഭാഗമായി 700 മരുന്നുകളുടെ വില നിര്‍ണയമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയത്. മരുന്നുവാങ്ങുന്ന സാധാരണക്കരെ സഹായിക്കാനാണിത്. വിചിത്രമെന്ന് പറയട്ടെ, ഇതിന്റെയൊക്കെ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.
മെഡിക്കല്‍ ഷോപ്പുകള്‍ മരുന്നു മാഫിയകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതാണ് ഇതിനൊരു കാരണം. സര്‍ക്കാര്‍ ജീവന്‍രക്ഷാ മരുന്നുകളുടെയും മറ്റും വില കുറച്ചതായ വാര്‍ത്ത പത്രങ്ങളില്‍ വായിച്ച് അവ വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ചെന്നാല്‍ നിരാശയായിരിക്കും ഫലം. ഇങ്ങനെയൊരു വിവരം തങ്ങള്‍ക്ക് ലഭിച്ചില്ല എന്നാവും ധാര്‍ഷ്ട്യത്തോടെയുള്ള മെഡിക്കല്‍ ഷോപ്പുകാരുടെ പ്രതികരണം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരുന്നുപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആശുപത്രികളുടെ പെരുപ്പവും ആരോഗ്യരക്ഷയില്‍ ജനങ്ങള്‍ക്കുള്ള താല്പര്യവും ജീവിതശൈലി രോഗങ്ങളുമൊക്കെയാണ് ഇതിന് കാരണം. ഈ അനുകൂലാന്തരീക്ഷം മുതലെടുക്കുന്നത് മരുന്നുമാഫിയയാണ്. അശരണരായ രോഗികളെ കണ്ണില്‍ ചോരയില്ലാതെ ചൂഷണം ചെയ്യുന്ന ഇക്കൂട്ടരെ ജനശത്രുക്കളായി മുദ്രകുത്തി നിലയ്ക്കുനിര്‍ത്തണം.
സി.കെ. സഹദേവന്,
ആലുവ
മതബന്ധിതം
മലപ്പുറത്തിന്റെ മനസ്സ് എങ്ങനെ മതേതരമെന്നു പറയാനാകും? കുഞ്ഞാലിക്കുട്ടിക്കുപകരം ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അവിടെ വിജയിക്കുമായിരുന്നുവോ? ഫൈസലിനു പകരം മറ്റൊരു മതസ്ഥനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ എതിരാളിയെങ്കില്‍ എല്‍ഡിഎഫിന് വോട്ട് കൂടുമായിരുന്നോ? ഈ ചോദ്യങ്ങള്‍ക്കുള്ള സത്യസന്ധമായ ഉത്തരമാണ് മലപ്പുറത്തിന്റെ മനസ്സ്.
2014 ലെ സ്ഥാനാര്‍ത്ഥി പി.കെ.സൈനബയേക്കാള്‍ ഒരു ലക്ഷത്തിലധികം വോട്ട് കൂടി എന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം. 2009ല്‍ മൊത്തം വോട്ടര്‍മാര്‍ ഇതിലുമെത്രയോ കുറവായിരുന്നിട്ടും അന്നു ടി.കെ. ഹംസക്കുലഭിച്ച വോട്ടിനേക്കാള്‍ നിസ്സാരവര്ദ്ധനവാണ് 8 വര്‍ഷങ്ങള്‍ക്കുശേഷവും ഫൈസലിനുണ്ടായിട്ടുള്ളത്. അതായത് മുസ്ലിം ആയിരുന്നിട്ടും സൈനബക്ക് ഒരു ലക്ഷത്തോളം വോട്ട് കുറഞ്ഞു- തട്ടമിട്ടിട്ടില്ലെന്ന കാരണം കൊണ്ട്.
മലപ്പുറത്തെ ഇടതു മനസ്സുപോലും എത്രമാത്രം മതബന്ധിതമാണെന്നു നോക്കൂ. ഈ മലപ്പുറമെങ്ങനെ (ബിജെപിക്കു പ്രസക്തിയില്ലെന്നു ചൂണ്ടിക്കാട്ടാനുള്ള) കേരളത്തിന്റെ പരിഛേദമാകും?
വാസുദേവന്‍ പോറ്റി,
വീട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: