തൃശൂര്‍: സ്വാമി മൃഡാനന്ദസ്മാരക ഹിന്ദുമഹാസമ്മേളനം ആറാട്ടുപുഴയില്‍ ഏപ്രില്‍ 29മുതല്‍ നടക്കും. മെയ് 1ന് സമാപിക്കും. 29ന് രാവിലെ 10ന് ഭാഗവതാചാര്യന്‍ സ്വാമി ഉദിത്ചൈതന്യ ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍, സ്വാമി ശിവസ്വരൂപാനന്ദ, ഡോ.എന്‍.ഗോപാലകൃഷ്ണന്, രാഹുല്‍ ഈശ്വര്‍, ക.ഭ.സുരേന്ദ്രന്, അഡ്വ. ജയസൂര്യന്‍ പാല, കിഴക്കേടത്ത് മാധവന് നമ്പൂതിരി, ഡോ.എം.ലക്ഷ്മികുമാരി, ടി.ജി.മോഹന്‍ദാസ്, സി.കെ.സുരേഷ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങള്‍ നടത്തും. മെയ് ഒന്നിന് വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
ആദ്ധ്യാത്മിക സാംസ്കാരിക നവീകരണമാണ് ഹിന്ദുസമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകസമിതി ഭാരവാഹികളായ സ്വാമി തേജസ്വരൂപാനന്ദസരസ്വതി, അഡ്വ. രവികുമാര്‍ ഉപ്പത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വാമി മൃഡാനന്ദസ്മാരക പുരസ്കാരം ഡോ. കെ.അരവിന്ദാക്ഷന് സ്വാമി ഗഭീരാനന്ദ സമ്മാനിക്കും.
ചേറുശ്ശേരി വിവേകാനന്ദ സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്. സേവാകേന്ദ്രം സൗജന്യമായി നിര്‍മ്മിച്ചുനല്‍കുന്ന ഗൃഹത്തിന്റെ താക്കോല്‍ദാനം കെ.യു. രഘുരാമപണിക്കര്‍ നിര്‍വഹിക്കും. വിവിധ കലാസാംസ്കാരിക പരിപാടികളും ഹിന്ദുസമ്മേളനത്തിന്റെ ഭാഗമായി നടക്കും. മാതൃസംഗമം, ഗോപൂജ, യുവജനസംഗമം തുടങ്ങിയവയും മൂന്ന് ദിവസങ്ങളിലായി നടക്കും. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമുള്ള രഥയാത്ര 25ന് എടക്കളത്തൂര്‍ തിരുവമ്പാടി ശ്രീമൂലസ്ഥാനത്തുനിന്ന് ആരംഭിക്കും. 26ന് ആറാട്ടുപുഴയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: