ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യാക്കാരന് നേരെ വീണ്ടും വംശീയ അതിക്രമം. സിഖ്കാരനായ ടാക്സി ഡ്രൈവറെയാണ് മദ്യപിച്ച് ലക്ക്കെട്ട യാത്രക്കാര്‍ ആക്രമിക്കുകയും വംശീയമായി അധിക്ഷേപിച്ച് തലപ്പാവ് തട്ടിത്തെറിപ്പിച്ച് കളയാന്‍ ശ്രമിക്കുകയും ചെയ്തു.
പഞ്ചാബില്‍ നിന്നുള്ള ഹര്കിര്ദ് സിങ്(25) ആണ് അധിക്ഷേപിക്കപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. 20 വയസ് വീതം പ്രായമുള്ള മൂന്ന് യുവാക്കളും ഒരു യുവതിയുമാണ് മാഡിസണ്‍ സ്ക്വയറില്‍ നിന്നും കാറില്‍ കയറിയത്.
ലക്ഷ്യസ്ഥാനമായ ബ്രോണക്സില് എത്തിയപ്പോല്‍ തെറ്റായ സ്ഥലത്താണ് എത്തിച്ചതെന്ന് പറഞ്ഞ് പരാതിപ്പെടുവാന്‍ തുടങ്ങി. മദ്യപിച്ച് ലക്ക്കെട്ട് ഇവര്‍ ശരിയായ രീതിയില്‍ മറുപടി പറയുവാന്‍ തയ്യാറിയിരുന്നില്ല. പിന്നീട് ഇവര്‍ അധിക്ഷേപം തുടങ്ങുകയും ആക്രമിക്കുകയുമായിരുന്നു. പണം നല്കിയ ശേഷം മറ്റൊരു കാര്‍ തേടുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതി പണം നല്‍കിയെങ്കിലും മറ്റുള്ളവര്‍ സിങ്ങിന്റെ കൈപിടിച്ച് തിരിക്കുകയും തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒരാള്‍ ഫോണ്‍ ബലമായി വാങ്ങി നിലത്തെറിഞ്ഞതായും സിങ്ങ് പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് സിങ് അമേരിക്കയില്‍ എത്തിയത്. ‘ഞാനാകെ ഭയപ്പാടിലാണ്, എനിക്ക് ജോലി ചെയ്യുവാന്‍ കഴിയുന്നില്ല’ ന്യൂയോര്‍ത്ത് ഡെയ്ലി ന്യൂസിനോട് സിങ് പറഞ്ഞു. ഇത് വംശീയപരമായ ആക്ഷേപമാണ്. എന്റെ വിശ്വാസങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്തത് ഭയാനകമാണിതെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ ബില്‍ ഡി ബ്ലാസിയോ ട്വിറ്ററിലൂടെ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ചു. സിങ്ങിനെ സ്വാഗതം ചെയ്യുന്നതായും പോലീസില്‍ അറിയിച്ചത് ശരിയായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. അടിക്കടി വംശീയ അധിക്ഷേപങ്ങള്‍ ഉണ്ടാകുന്നതിനെതിരെ കഴിഞ്ഞ ആഴ്ച സിഖ് സമൂഹം ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: