തൃശൂര്‍: അനാഥാലയം നടത്തിപ്പിന്റെ മറവില്‍ ശിശുക്കളെ വില്പന നടത്തുന്നത് കണ്ടില്ലെന്ന് നടിച്ച് ശിശുക്ഷേമസമിതിയും. മതത്തിന്റെ പേരില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഇത്തരം ശിശുകച്ചവടങ്ങള് അരങ്ങ് തകര്‍ക്കുന്നത്. ജില്ലയില്‍ നിരവധി കുഞ്ഞുങ്ങളെ ഇത്തരത്തില്‍ വില്പന നടത്തിയെന്നാണ് ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന ചില സാമൂഹ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുള്ളത്.
മിശ്രവിവാഹിതരായ ദമ്പതികളുടെ കുഞ്ഞിനെ വില്പന നടത്തിയ കേസില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. പലതും ശിശുക്ഷേമസമിതി അംഗങ്ങളുടെ അറിവോടെയും ഒത്താശയോടെയുമാണ് നടക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.
രാജ്യത്ത് നിലവിലിരിക്കുന്ന ദത്ത്നിയമം വളരെ സങ്കീര്‍ണമാണ്. ഇതിന്റെ നൂലാമാലകള്‍ ഒഴിവാക്കാനാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ എളുപ്പവഴിയിലൂടെ കുഞ്ഞുങ്ങളെ വാങ്ങാന്‍ ശ്രമിക്കുന്നത്.
ഇത്തരക്കാര്‍ ഈ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ എളുപ്പത്തില്‍ അകപ്പെടുന്നു. ഒരു നിയമവും പാലിക്കാതെ പത്തുലക്ഷംരൂപവരെ വാങ്ങി കുഞ്ഞുങ്ങളെ വില്പന നടത്തുന്ന റാക്കറ്റ് തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
ചില സിനിമകളിലും സീരിയലുകളിലും കാണുന്നതുപോലെ പള്ളിവികാരിയും അനാഥാല നടത്തിപ്പുകാരും ഇഷ്ടമുള്ളവര്‍ക്ക് കുഞ്ഞുങ്ങളെ ദാനം ചെയ്യുകയാണെന്നാണ് ഇത്തരക്കാരെ പറഞ്ഞ് വിശ്വസിപ്പിക്കുക. അനാഥാലയത്തിനോ പള്ളിക്കോ സംഭാവനയായി വന്‍തുകയും ഈടാക്കും. നിയമത്തെക്കുറിച്ചുള്ള അജ്ഞതയും എളുപ്പവഴിയില്‍ കാര്യനേടാനുള്ള വ്യഗ്രതയും മൂലം ഇരകള്‍ പെട്ടെന്ന് തട്ടിപ്പുകാരുടെ വലയിലാവുകയാണ്. അവിവാഹിതരായ യുവതികളുടെ കുഞ്ഞുങ്ങളും പ്രണയക്കെണിയില്‍ കുടുങ്ങി വഞ്ചിതരാകുന്ന യുവതികളുടെ കുഞ്ഞുങ്ങളുമാണ് കൂടുതലും വില്പനക്കിരയാകുന്നത്. കുട്ടിയെ അനാഥാലയത്തില്‍ സംരക്ഷിക്കാമെന്ന് അമ്മക്കും ബന്ധപ്പെട്ടവര്‍ക്കും വാക്കുനല്കി ഏറ്റെടുത്തശേഷം വന്‍തുകക്ക് മറിച്ച് വില്‍ക്കുകയാണ് രീതി. ഇത്തരം തട്ടിപ്പിന് കൂട്ടുനില്ക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ വലയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: