കോഴിക്കോട്: നഗരത്തില്‍ തെരുവുവിളക്കു സ്ഥാപിക്കുന്നതിന് കോര്പ്പറേഷന് കൗണ്‍സില്‍ അംഗീകരിച്ച നിബന്ധനകള്‍ക്ക് വിരുദ്ധമായി കരാറുണ്ടാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ല. അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടി ആരംഭിക്കുകയും ചാര്‍ജ് മെമ്മോ കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വൈകാന്‍ കാരണം സര്‍വീസ് ചട്ടമനുസരിച്ചുള്ള കാലതാമസം മാത്രമാണ്. കരാര്‍ റദ്ദ് ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല.
താത്പര്യപത്രം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗുണകരമായ ഓഫര്‍ നല്കിയ കമ്പനിയുടെ ടെണ്ടറിന് ഐക്യകണ്ഠേനയാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ ഉടമ്പടി തയ്യാറാക്കി കരാര്‍ ഒപ്പുവെയ്ക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണ്. കോര്പ്പറേഷന് ഡെപ്യൂട്ടി സെക്രട്ടറിയാണ് കരാറില്‍ ഒപ്പുവെച്ചത്.
സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റവന്യു ഓഫീസര്‍, ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷന്‍ ക്ലാര്‍ക്ക്, സൂപ്രണ്ട് എന്നിവരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് പറയുന്നത്. തെറ്റ് തെറ്റ് തന്നെയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കൗണ്‍സില്‍ യോഗത്തില്‍ വെക്കുമെന്നും മേയര്‍ പറഞ്ഞു. ആരോഗ്യസ്ഥിരം സമിതി ചെയര്മാന് കെ.വി. ബാബുരാജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: