മുക്കം: നിര്‍ദിഷ്ട കൊച്ചി – മംഗലാപുരം വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് കാരശേരി പഞ്ചായത്തിലെ സര്‍ക്കാര്‍ പറമ്പില്‍ നടന്ന സര്‍വേ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ച സര്‍ക്കാര്‍ പറമ്പില്‍ ഇന്നലെ വന്‍ പോലീസ് സാന്നിധ്യത്തില്‍ വീണ്ടും സര്‍വേ ആരംഭിക്കുകയായിരുന്നു. താമരശേരി ഡിവൈഎസ്പി കെ. അഷ്റഫ്, കൊടുവള്ളി സിഐബിശ്വാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് എത്തിയത്. സര്‍വേ തുടങ്ങിയതും നാട്ടുകാര്‍ പ്രതിഷേധവുമായെത്തുകയായിരുന്നു. ഇതോടെ പോലിസ് ബലം പ്രയോഗിച്ച് ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകരേയും നാട്ടുകാരെയും അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ സ്ത്രീകള്‍ പ്രതിഷേധവുമായെത്തി സര്‍വേ തടസ്സപ്പെടുത്തുവാന്‍ ശ്രമം തുടങ്ങി. ഇവരെ വനിതാ പോലിസുകാര്‍ അവിടെ നിന്നും മാറ്റി.
നൂറുദ്ധീന്‍ തേക്കും കുറ്റി, അസീസ് തോട്ടത്തില്‍, എം.പി.റസാഖ്, കെ.പി.അബൂബക്കര്‍, എം.പി.അബൂബകര്‍, എം.പി.ഉമ്മര്‍, എം.പി.അസൈന്‍, എം.പി.അബ്ദുറഹിമാന്, എം.കെ.മുജീബ്, റസീഫ്, എം.പി.മുഹമ്മദ് എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നേരത്തെ തയ്യാറാക്കിയ അലൈന്മെന്റ് പ്രകാരം നിരവധി വീടുകളും മദ്രസകളും ആരാധനാലയങ്ങളും നഷ്ടപ്പെടുമായിരുന്നു.എന്നാല്‍ ഇവയെല്ലാം ഒഴിവാക്കിയാണ് സര്‍വേ പൂര്‍ത്തികരിച്ചത് .പലയിടങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായെത്തിയങ്കിലും പോലീസ് അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: