ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് ആശുപത്രി വരാന്തയില്‍.ലക്ഷങ്ങള്‍ വിലമതിക്കുന്ന മരുന്നുകളാണ് ഗൈനക്കോളജി വിഭാഗത്തിന്റെ വരാന്തയില്‍ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നത്.ഗര്‍ഭിണികള്‍ക്ക് അത്യാവശ്യമായി നല്‍കേണ്ട സോഡിയം ക്ലോറൈഡ് ആന്‍ഡ് ഡെക്ട്രോസ് ഇന്ജക്ഷന് എന്ന മരുന്നാണ് നൂറ് കണക്കിന് പെട്ടികളിലായി ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഈ പെട്ടികളില്‍ പലതും പൊട്ടി മരുന്നുകള്‍ നഷ്ടപ്പെടാവുന്ന അവസ്ഥയിലുമാണ്.ഗര്‍ഭിണികളുടെ കൂട്ടിരിപ്പുകാര്‍ രാത്രിയിലും പകലും ഈ വരാന്തയിലാണ് വിശ്രമിക്കുന്നത്. ഇവര്‍ ഉപയോഗിക്കുന്ന പായും ഷീറ്റുകളുമെല്ലാം മരുന്ന് പെട്ടികള്‍ക്കൊപ്പമാണ് സൂക്ഷിക്കുന്നത്. മരുന്ന് പെട്ടികള്‍ സ്റ്റോര്‍റൂമില്‍ സൂക്ഷിച്ചാല്‍ എലി കയറി മരുന്ന് നശിപ്പിക്കുന്നതിനാലാണ് വരാന്തയില്‍ സൂക്ഷിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മരുന്ന് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എടുത്തുകൊണ്ട് പോകാവുന്ന രീതിയിലുമാണ്.
കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പാവപ്പെട്ട ഗര്‍ഭിണികളായ രോഗികളുടെ ഏകാശ്രയമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം. ദിവസേന നൂറ് കണക്കിന് രോഗികളാണ് ഇവിടെ എത്തുന്നത്.
ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സ നല്കുവാനുള്ള സൗകര്യങ്ങളും ഡോക്ടര്‍മാരും എല്ലാം ഇവിടെയുണ്ട്. എന്നാല്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്ന് ആരോപണമുണ്ട്. താഴത്തെ നിലയില്‍ രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള ശുചിമുറി സ്ഥിരമായി പൂട്ടിക്കിടക്കുന്നു. ശുചിമുറി പൂട്ടിയിടുന്നതിന് പിന്നില്‍ സ്വകാര്യ വ്യക്തി ആശുപത്രിക്ക് വെളിയില്‍ നടത്തുന്ന ശുചിമുറികള്‍ക്ക് വരുമാനം കൂട്ടാനുള്ള ഗൂഢതന്ത്രമാണ് നടക്കുന്നതെന്നാണ് ആരോപണം. കൂട്ടിരിപ്പുകാര്‍ വിശ്രമിക്കുന്ന വരാന്തയില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ശുചീകരണയന്ത്രം കേടായ നിലയിലാണ്. ഇത് നന്നാക്കുന്നതിന് അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുനീക്കവുമില്ല. അനാസ്ഥ ഒഴിവാക്കി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചാല്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാമതാകാന്‍ കോട്ടയത്തെ ഗൈനക്കോളജി വിഭാഗത്തിന് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: