ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ കുത്തിതുറന്നു മോഷണം നടത്തുന്ന മോഷ്ടാവിനെ പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. മോഷണങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ദേവസ്വം എംപ്ലോയിസ് സംഘ് മേഖലാ പ്രസിഡന്റ് രാജേഷ് നട്ടാശ്ശേരി, ബിഎംഎസ് മേഖലാ സെക്രട്ടറി വി.ബി. മധു എന്നിവര്‍ ആവശ്യപ്പെട്ടു.
ഒരാഴ്ചക്കിടക്ക് പുന്നത്തുറ കക്കയം കിരാതമൂര്‍ത്തി ക്ഷേത്രം, മണിമലക്കാവ് ദേവീക്ഷേത്രം, ടാപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ കാണിക്കവഞ്ചി തുറന്നു മോഷണം നടത്തിയിരുന്നു. പേരൂര്‍ കാവിലെ ആറ് കാണിക്കവഞ്ചികള്‍ കുത്തിതുറക്കുവാന്‍ ശ്രമിച്ചതില്‍ രണ്ടെണ്ണം തുറക്കുവാന്‍ സാധിച്ചില്ല, ക്ഷേത്രത്തിലെ ഉപദേവതകളായ മഹാവിഷ്ണുനടയിലെ കാണിക്ക വഞ്ചി കുത്തിതുറന്നു നോട്ടുകള്‍ മാത്രം എടുത്തു. രക്ഷസ്സ്, സര്‍പ്പം, യക്ഷി നടയിലെ കാണിക്കവഞ്ചികള്‍ തുറന്നു പൂര്‍ണമായും പണം അപഹരിച്ചു. നടപ്പന്തലിലെ കാണിക്കവഞ്ചിയിലെ താഴ് പൊട്ടിച്ചെങ്കിലും രണ്ടാമത്തെ പൂട്ട് തുറക്കുവാന്‍ സാധിച്ചില്ല. നാലമ്പലത്തിനകത്തു കയറിയ കള്ളന് ശ്രീ കോവിലിനു വെളിയില്‍ സ്ഥാപിച്ച കാണിക്കവഞ്ചിയുടെ താഴ് തകര്‍ത്തെങ്കിലും പൂട്ടുതുറക്കുന്നതില് പരാജയപ്പെട്ടു. ദേവസ്വം ഓഫീസിലെ സ്റ്റീല്‍ മേശകള്‍ കുത്തിതുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്ഷേത്ര കുളത്തില്‍ നിന്നും കുത്തിതുറക്കുവാന്‍ ശ്രമിച്ചു എന്നു കരുതുന്ന കമ്പി കണ്ടുകിട്ടി.
തുടര്‍ന്നു ഏറ്റുമാനൂര്‍ പോലീസെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. പുന്നത്തുറ, കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ നാലു കാണിക്കവഞ്ചികള്‍ കുത്തിതുറന്നതില്‍ 5,0000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അകത്തെ പ്രധാന കാണിക്കവഞ്ചിയും ,പാവങ്ങള്‍ക്കു ചികിത്സാ സഹായത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനുള്ള കാണിക്കവഞ്ചിയുമാണ് കുത്തിതുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: