കളമശേരി: കൊച്ചി സര്‍വകലാശാല സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അനധികൃത നിയമനത്തിന് നീക്കം. ലീഗല്‍ സ്റ്റഡീസില്‍ 2015 ല്‍ പ്രൊഫസ്സര്‍ തസ്തികയിലേക്ക് മുസ്ലിം വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷകരില്‍ ഒരു പ്രോ വൈസ് ചാന്സിലറുമുണ്ടായിരുന്നു. ലീഗല്‍ സ്റ്റഡീസിലെ അന്നത്തെ ഡീനിന്റെ നേതൃത്വത്തിലുള്ള സ്ക്രൂട്ടിനി കമ്മിറ്റി പിവിസിയുടെ അപേക്ഷ തളളിയിരുന്നു. അയോഗ്യതയായിരുന്നു കാരണം.
എന്നാല്‍, ഇപ്പോഴത്തെ ഡീനിന്റെ നേതൃത്വത്തിലുള്ള സ്ക്രൂട്ടിനി കമ്മിറ്റി ഇവരുടെ അപേക്ഷ വീണ്ടും പരിശോധിക്കാന്‍ നിര്‍ബന്ധിതരായി. ഇതേ തുടര്‍ന്ന് പിവിസിക്ക് രേഖകള്‍ ഹാജരാക്കാന്‍ ഒരവസരംകൂടി നല്കി. തുടര്‍ന്ന് വെരിഫിക്കേഷനും പൂര്‍ത്തിയാക്കി. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്.
പിവിസിക്ക് നിയമനം നേടാന്‍ മതിയായ യോഗ്യതകളില്ലെന്നും അവരെ നിയമിക്കാനുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നുമാവശ്യപ്പെട്ട് കൊച്ചിന് യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന് കുസാറ്റ് വിസിക്കും സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കും പരാതി നല്കി.
യുജിസി നിബന്ധനയനുസരിച്ച് പ്രൊഫസ്സര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 10 വര്‍ഷത്തെ അദ്ധ്യാപന പരിചയം വേണം. എന്നാല്‍ ഇവര്‍ക്ക് അത്രയും വര്‍ഷത്തെ അദ്ധ്യാപന പരിചയമില്ല. അതേപോലെ പ്രസിദ്ധീകരണങ്ങളില്‍ 10 ഗവേഷണ പ്രബന്ധങ്ങളെങ്കിലും ഉണ്ടായിരിക്കണം. ഇതും ഇവര്‍ക്കില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു.
പിവിസി കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെ ഡപ്യൂട്ടേഷനില്‍ ഭോപ്പാലിലെ ജുഡീഷ്യല്‍ അക്കാദമിയിലേക്കു് മാറിയിരുന്നു. അവിടെ അസിസ്റ്റന്റ് പ്രൊഫസ്സറായിരിക്കെയാണ് പിവിസിയാക്കുന്നത്. കണ്ണൂരിലെ അദ്ധ്യാപന കാലത്തു തന്നെയാണ് അമിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്ന് പാര്‍ട്ട്ടൈം പിഎച്ച്ഡി നേടിയതും അമേരിക്കയില്‍ നിന്ന് എല്‍എല്‍എം പാസ്സായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: