വൈപ്പിന്‍: സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പള്ളത്താം കുളങ്ങരയില്‍ നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ 10.30നു ചെറുവൈപ്പ് കവലക്ക് സമീപത്തായിരുന്നു അപകടം.
സൈക്കിളില്‍ വരുകയായിരുന്ന കുഴുപ്പിള്ളി പള്ളത്താംകുളങ്ങര കോനേരി വീട്ടില്‍ ഗോകുല്‍ നാഥ പൈയുടെ ( ജയചന്ദ്രന്) മകന് കെ.ജി ഘനശ്യാം(15) ആണ് മരിച്ചത്. പറവൂര്‍ – വൈപ്പിന്‍- എറണാകുളം റൂട്ടിലോടുന്ന ധനലക്ഷ്മി എന്ന സ്വകാര്യ ബസാണ് സൈക്കിളില്‍ വരികയായിരുന്ന ഘനശ്യാമിനെ ഇടിച്ച് തെറിപ്പിച്ചത്.
തലക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഘനശ്യാം തിങ്കളാഴ്ച അര്‍ധരാത്രിയോടെ മരിച്ചു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഒളിവിലാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് പളളത്താംകുളങ്ങരയില് സംസ്ഥാനപാത ഉപരോധിച്ചു. പിന്നീട് പോലീസെത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് മൃതദേഹം സംസ്കരിച്ചു. എസ്.ശര്‍മ്മ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് രജിത സജീവ്, ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ ഘനശ്യാമിന്റെ വീട് സന്ദര്‍ശിച്ചു. അമ്മ- രഞ്ജിനി, സഹോദരി- ശിവാനി. ചെറായി രാമവര്‍മ്മ യൂണിയന് ഹൈസ്കൂളിലെ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു ഘനശ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: