തിരുവനന്തപുരം: അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും കോടതികളില്‍ സര്‍ക്കാര്‍ ഒത്തുകളി തുടരുന്നു. അഞ്ചുലക്ഷം രൂപ ഫീസ് നിശ്ചയിച്ച് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിശ്ചയിച്ചിട്ടും തോട്ടഭൂമി കേസുകളില്‍ സര്‍ക്കാരിന് തിരിച്ചടി തുടരുന്നു. 455 ഏക്കര്‍ വനഭൂമി കൈവശം വച്ചിരിക്കുന്നുവെന്ന് ആരോപണമുള്ള എ.വി.തോമസ് ആന്റ് കമ്പനിക്കെതിരായ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഒരക്ഷരം മിണ്ടിയില്ല. അതിന്റെ ഫലം 25 കോടി വിലവരുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തോട്ടം ഉടമയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നു.
1100 ഏക്കര്‍ വരുന്ന പെരിനാട് എസ്റ്റേറ്റിലെ മരങ്ങള്‍ മുറിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ദേവന് രാമചന്ദ്രന് കമ്പനിക്ക് അനുകൂലമായി ഉത്തരവിറക്കിയത്. കമ്പനിക്കെതിരായ എല്ലാ നടപടികളും കേസിന്റെ അന്തിമവിധി വരുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നും ഇടക്കാല ഉത്തരവിലുണ്ട്.
1945 ല്‍ റാണി ട്രാവന്‍കൂര്‍ റബര്‍ കമ്പനി ലിമിറ്റഡും ലണ്ടനിലെ മിഡ്ലാന്റ് റബ്ബര്‍ ആന്റ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡും ചേര്‍ന്നാണ് അന്നത്തെ ചെങ്ങന്നൂര്‍ താലൂക്കിലുള്ള ചിറ്റാര്‍, പെരിനാട്, വെള്ളിനാട് എസ്റ്റേറ്റുകള്‍ അടങ്ങുന്ന തോട്ടഭൂമി നാലുലക്ഷം പൗണ്ടിന് കൈമാറുന്നതായി കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് രജിസ്ട്രാര്‍ മുമ്പാകെ രേഖയുണ്ടാക്കിയത്.
കമ്പനി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും കരാറിലെ ഡയമണ്ട് സീല്‍ അന്നത്തെ രാജഭരണകാലത്ത് നിലവിലുള്ളതല്ലെന്നും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. രേഖകള്‍ വ്യാജമാണെന്നും കമ്പനി കൈവശം വച്ച ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയാണെന്നും സര്‍ക്കാര്‍ സ്പെഷ്യല്‍ പ്ലീഡറായിരുന്ന സുശീല ഭട്ട് 2015 ല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചു.
എ.വി.തോമസ് ആന്റ് കമ്പനിയുടെ കൈവശമുള്ള പെരിനാട് എസ്റ്റേറ്റിലെ വനവാസികളുടെ ക്ഷേത്രമായ മഹാദേവി ശാസ്താക്ഷേത്രത്തിലേക്കുള്ള വഴി തടഞ്ഞതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും തുടര്‍ന്ന് പൊതുതാല്പര്യം പരിഗണിച്ചുള്ള വിധികളും കമ്പനിക്ക് എതിരായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടടക്കം സര്‍ക്കാര്‍ 2015 ല്‍ സത്യവാങ്മൂലം നല്‍കിയത്. തുടര്‍ന്ന് തോട്ട ഭൂമിയില്‍ നിന്നുള്ള മരംമുറി തടഞ്ഞ് ജസ്റ്റിസ് മുഷ്താഖ് ഉത്തരവിറക്കി. പിന്നീട് കമ്പനി അനുകൂല ഉത്തരവിനായി പല ബെഞ്ചിനെയും സമീപിച്ചെങ്കിലും മരം മുറിക്കുന്നതിനുള്ള സ്റ്റേ നീക്കി കിട്ടിയില്ല. ഇതിനിടെ, ജഡ്ജി പി.ബി.സുരേഷ്കുമാറിന്റെ ബെഞ്ച് കേസിലെ പൊതുതാല്പര്യം പരിഗണിച്ച് ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഡിവിഷന് ബഞ്ചിന് റഫര്‍ ചെയ്തു. ഡിവിഷന് ബെഞ്ചിന് റഫര്‍ ചെയ്യപ്പെട്ട കേസുകള്‍ പിന്നീട് സിംഗിള്‍ ബെഞ്ച് പരിഗണിക്കരുതെന്ന് ജസ്റ്റിസ് സാവന്ത് അധ്യക്ഷനായ ഏഴംഗബെഞ്ചിന്റെ ഉത്തരവ് നിലവിലിരിക്കേയാണ് കമ്പനിക്ക് അനുകൂലമായി ഇപ്പോള്‍ സിംഗിള്‍ ബഞ്ചിന്റെ വിധി.
കേസ് ഡിവിഷന് ബെഞ്ചിന് റഫര്‍ ചെയ്തതും സര്‍ക്കാരിന്റെ സത്യവാങ്മൂലവുമൊന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ മെനക്കെട്ടില്ല. കമ്പനിയുടെ കേരളത്തിലെ 18 എസ്റ്റേറ്റുകള്‍ക്കും സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം നോട്ടീസയച്ചിരുന്നു. തോട്ടഭൂമി കയ്യേറ്റ കേസില്‍ വ്യാജരേഖ ചമെച്ചന്നുകാട്ടി ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ശ്രീജിത്ത് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു.
കേന്ദ്ര ആര്‍ക്കൈവ്സ് രേഖകളില്‍ പെരിനാട് എസ്റ്റേറ്റിലെ 1100 ഏക്കറില്‍ 455 ഏക്കറും വനഭൂമിയാണെന്ന് വ്യക്തമാണ്. ഇതൊന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ മിണ്ടിയില്ല. തോട്ടഭൂമി കേസുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രേമചന്ദ്രഭാനു വിചാരണ വേളയില്‍ ഒരു ദിവസം പോലും ഹാജരായതുമില്ല. സര്‍ക്കാരും കമ്പനിയുമായുള്ള ഒത്തുകളിയാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ കേസ് പരഗണിച്ചവേളയില് നിശബ്ദരാകാന്‍ കാരണം. സര്‍ക്കാര്‍ അടിയന്തിരമായി ഡിവിഷന് ബെഞ്ച് മുന്‍പാകെ അപ്പീല്‍ ഫയര്‍ ചെയ്തില്ലെങ്കില്‍ ഈ വിധിയുടെ പശ്ചാത്തലത്തില്‍ മറ്റുതോട്ടഭൂമികേസുകളില് തിരിച്ചടിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: