ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി കേന്ദ്രവ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ലഭിക്കേണ്ട വിവിധ ക്ലിയറന്‍സുകള്‍ വേഗത്തില്‍ നല്‍കുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി അശോക് ഗജപതി രാജു മുഖ്യമന്ത്രി വിജയന് ഉറപ്പ് നല്കി.
ബിസിഎഎസ്, എയര്‍പോര്‍ട്ട് അതോറിറ്റി, സിഐഎസ്എഫ്, കസ്റ്റംസ്, എമിഗ്രേഷന്‍ എന്നിവയില്‍ നിന്നും കണ്ണൂരിലേക്ക് ജീവനക്കാരെ നിയോഗിക്കുന്ന കാര്യവും മുഖ്യമന്ത്രി ഉന്നയിച്ചു. ഏപ്രില്‍ 27ന് ആഭ്യന്തര വിമാനക്കമ്പനികളുമായി കേന്ദ്രവ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ കണ്ണൂര്‍ വിമാനത്താവള പ്രതിനിധികളും പങ്കെടുക്കും. ഇതിന് തുടര്‍ച്ചയായി കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും.
കോഴിക്കോട് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് കാര്യം പരിശോധിക്കുന്നതിനായി ഡിജിസിഎയുടേയും എയര്‍പോര്‍ട്ട് അതോറിറ്റിയുടേയും പ്രതിനിധികള്‍ അടുത്തയാഴ്ച കോഴിക്കോട് എത്തുന്നുണ്ട്. ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു തുടങ്ങാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: