നൗകാമ്പ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണക്ക് ഇന്ന് ജീവന്മരണപോരാട്ടം. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ യുവന്റസിനോട് 3-0ന് തോറ്റ കറ്റാലന്‍ പടക്ക് സെമിയില്‍ കയറണമെങ്കില്‍ ഇന്നത്തെ പോരാട്ടത്തില്‍ 4-0നെങ്കിലും ജയിക്കണം. 3-0നാണ് ജയിക്കുന്നതെങ്കില്‍ കളി അധികസമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീളും. എന്തായാലും ഏറ്റവും കുറഞ്ഞത് 3-0ന്റെ വിജയം ബാഴ്സക്ക് ഇന്ന് അനിവാര്യം.
ടൂറിനില്‍ നടന്ന ആദ്യ പാദത്തില്‍ പൗലോ ഡൈബാലയുടെ ഇരട്ട ഗോള്‍ കരുത്തിലാണ് യുവന്റസ് 3-0ന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഒരു ഗോള്‍ ജോര്‍ജിയോ ചില്ലെനിയും നേടി. പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പിഎസ്ജിക്കെതിരായ ആദ്യപാദത്തില്‍ 4-0ന് തോറ്റ ബാഴ്സ രണ്ടാം പാദത്തില്‍ 6-1ന്റെ തകര്‍പ്പന്‍ വിജയം നേടിയാണ് ക്വാര്‍ട്ടറിലെത്തിയത്.
ഇന്ന് യുവന്റസിനെതിരെയും സ്വന്തം തട്ടകത്തില്‍ പിഎസ്ജിയെ തകര്ത്തതുപോലൊരു പ്രകടനമാണ് എം-എസ്-എന്‍ ത്രയം ലക്ഷ്യമിടുന്നത്. എന്നാല്‍ പിഎസ്ജിയെ പോലെ അത്ര ദുര്‍ബലമല്ല യുവന്റസിന്റെ പ്രതിരോധം. ലോക ഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധമെന്ന പേര് അവര്‍ക്കുണ്ട്. ഈ പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞ് ഗോള്‍ നേടുക എന്ന കനത്ത വെല്ലുവിളിയാണ് മെസ്സി-സുവാരസ്-നെയ്മര്‍ സഖ്യത്തെ കാത്തിരിക്കുന്നത്. ഇവര്‍ ഫോമിലേക്കുയര്‍ന്നാല്‍ ബാഴ്സക്ക് വീണ്ടും മറ്റൊരു ചരിത്രജയം സ്വന്തമാക്കാന്‍ കഴിയും. മുന്നേറ്റത്തെപോലെ മധ്യനിരയും ശക്തമാണ്. ആന്ദ്രെ ഇനിയേസ്റ്റ, ഇവാന് റാക്കിറ്റിക്ക് എന്നിവരാണ് മധ്യനിരയിലെ കരുത്തര്‍. പരിക്കിന്റെ പിടിയിലുള്ള മഷറാനോ കളിക്കാന്‍ സാധ്യത കുറവാണ്. മഷ്റാനോക്കു പകരം ബസ്കറ്റ്സായിരിക്കും ആദ്യ ഇലവനില്‍. പ്രതിരോധത്തില്‍ കോട്ടകെട്ടാന്‍ സെര്‍ജി റോബര്‍ട്ടോ, ജെറെമി മാത്യു, ജെറാര്‍ഡ് പിക്വെ, സാമുവല്‍ ഉമിറ്റി എന്നിവരായിരിക്കും കളത്തിലെത്തുക.
മറുവശത്ത് യുവന്റസും തികഞ്ഞ പ്രതീക്ഷയിലാണ്. തങ്ങളുടെ കരുത്തുറ്റ പ്രതിരോധം ബാഴ്സ ത്രിമൂര്‍ത്തികളെ പിടിച്ചുകെട്ടുമെന്ന വിശ്വാസത്തിലാണ് യുവന്റസ്. ഡാനി ആല്‍വസ്, ലിയനാര്‍ഡോ ബൊനൂച്ചി, അലക്സ് സാന്‍ഡ്രോ, ചില്ലെനി എന്നിവരാണ് പ്രതിരോധത്തിലെ കരുത്തര്‍. മധ്യനിരയില്‍ മരിയോ മാന്‍സുകിച്ച്, മിറാലെ പാനിക്ക്, യുവാന്‍ ക്വാഡ്രാഡോ, സമി ഖദീര എന്നിവര്‍ എത്തുമ്പോള്‍ മുന്നേറ്റനിരയില്‍ പൗലോ ഡൈബാലയും ഗൊണ്‍സാലോ ഹിഗ്വയിനും എത്തും.
2002-03 സീസണ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് യുവന്റസ് അവസാനമായി നൗകാമ്പില്‍ കളിച്ചത്. അന്ന് 2-1ന്റെ വിജയവും ഇറ്റലിക്കാര്‍ നേടി. ഇരുടീമുകളും ഒമ്പതാം തവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. രണ്ട് ടീമുകളും മൂന്നെണ്ണം വീതം ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലായി.
മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫ്രഞ്ച് ക്ലബ് മൊണാക്കോയെ നേരിടും. ഇന്നത്തെ മത്സരത്തില്‍ ഒരു സമനില മാത്രം മതി മൊണാക്കോക്ക് അവസാന നാലില്‍ ഇടംപിടിക്കാന്‍. അതേസമയം ബൊറൂസിയക്ക് മികച്ച വിജയം അനിവാര്യം. ആദ്യപാദത്തില്‍ നേടിയ മൂന്ന് എവേ ഗോളുകളുടെ കരുത്തിലാണ് മൊണാക്കോ ഇന്ന് സ്വന്തം മൈതാനത്ത് ജര്‍മ്മന്‍ കരുത്തരെ എതിരിടാനിറങ്ങുന്നത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ആദ്യപാദത്തില്‍ ഫ്രഞ്ച് ക്ലബിന്റെ വിജയം. അതേസമയം ബൊറൂസിയക്ക് ഇന്ന് 2-0നെങ്കിലും ജയിച്ചാലേ അവസാന നാലില്‍ ഇടംപിടിക്കാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: