ചെന്നൈ: ശശികലയുടെ സഹോദരീ പുത്രനും പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരന് യോഗം വിളിച്ചു. ഇന്ന് നടക്കുന്ന യോഗത്തില്‍ അണ്ണാ ഡിഎംകെ-അമ്മ വിഭാഗക്കാരായ 122 എംഎല്‍എമാര്‍ പങ്കെടുക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച വിവരം പെരുമ്പൂര് എംഎല്‍എ പി. വെട്രിവേലാണ് അറിയിച്ചത്.
മുഖ്യമന്ത്രി ഇ. പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന യോഗത്തിനുശേഷമായിരുന്നു ദിനകരന്റെ ഈ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷനെ സാമ്പത്തികമായി സ്വീധീനിക്കാന്‍ ശ്രമിച്ചതിലൂടെ വിവാദത്തിലായ ദിനകരനെയും ജയിലില്‍ കഴിയുന്ന ശശികലയെയും പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കാനുള്ള നീക്കം ശക്തമാണ്. ഇരുവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ഇന്നലെ രാത്രിയില്‍ ഒരു മന്ത്രി പ്രഖ്യാപിച്ചിരുന്നു. ശശികല കുടുംബത്തില്‍നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കണമെന്ന് 20 മന്ത്രിമാര്‍ തീരുമാനിച്ചതായി മുതിര്‍ന്ന ഒരു മന്ത്രി ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു.
ഒ. പനീര്‍ശെല്‍വത്തെ തിരിച്ചെത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ നടക്കുന്ന ശ്രമം. ഇതിനായി ഇരുപക്ഷത്തെയും എംഎല്‍എമാരുടെ യോഗങ്ങള്‍ നടന്നുകഴിഞ്ഞു. ശശികല കുടുംബം (മന്നാര്‍ഗുഡി മാഫിയ) ഇല്ലാത്ത പാര്‍ട്ടിയിലേക്ക് മാത്രമേ താന്‍ മടങ്ങിവരൂ എന്ന് പനീര്‍ശെല്‍വം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: