ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയേയും അനന്തരവനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ധനമന്ത്രി ഡി. ജയകുമാറിന്റെ നേതൃത്വത്തില്‍ ഇരുപത് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നതുവരെ അഡ്ഹോക്ക് കമ്മിറ്റിയായിരിക്കും പാര്‍ട്ടി ഭരണം നടത്തുകയെന്ന് ഡി. വിജയകുമാര്‍ വ്യക്തമാക്കി. അണ്ണാ ഡിഎംകെയെ ദിനകരന്റെ കൈകളില്‍നിന്നു രക്ഷിക്കുകയാണ് തങ്ങളുടെ പ്രഥമ ദൗത്യം. മന്ത്രിമാരുടെയും എം.പിമാരുടെയും എം.എല്‍.എമാരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരായ സി. ശ്രീനിവാസന്, കെ.എ. സെങ്കോട്ടയ്യന്, കടമ്പൂര് രാജു എന്നിവര്‍ ദിനകരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണു യോഗം ചേര്‍ന്നത്. ആര് കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികല പണമൊഴുക്കിയതും തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചതുമെല്ലാമാണ് പ്രശ്നങ്ങളുടെ തുടക്കം.
എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലെ ഭൂരിഭാഗം പേരും പാര്‍ട്ടി വിടുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപിഎസുമായി ഒന്നിച്ചുപോവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പേരു വെളിപ്പെടുത്താത്ത മന്ത്രിമാര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: