കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ അഭിഭാഷകന് പ്രതീഷ് ചാക്കോയെ നുണ പരിശോധനയ്ക്ക് വിധേയനാക്കും. നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സുനില്‍കുമാര്‍ അഭിഭാഷകന് കൈമാറിയെന്നാണ് പോലീസ് സംശയിക്കുന്നത്.
പോലീസ് രണ്ടു തവണ അഭിഭാഷകനെ ചോദ്യം ചെയ്യുകയും വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നുവെങ്കിലും മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അഭിഭാഷകനെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നത്. മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടുകയാണെങ്കില്‍ കേസിന് കൂടുതല്‍ ബലം നല്‍കുമെന്നാണ് പോലീസിന്റെ നിലപാട്.
കഴിഞ്ഞ ദിവസം കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പള്‍സര്‍ സുനി ഉള്‍പ്പടെ ഏഴുപേര്‍ക്കെതിരെയാണ് കുറ്റപത്രം. സുനിയെ ഒന്നാം പ്രതിയാക്കിയാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ 375 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം നല്‍കിയത്. പീഡനശ്രമം, തട്ടികൊണ്ടുപോകല്‍, ഗൂഡാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസില്‍ 165 സാക്ഷികളുണ്ട്. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടപ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. സുനിയെ കൂടാതെ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്ട്ടിന് ആന്റണി, ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠന്, ഇരിട്ടി സ്വദേശി ചാര്‍ലി തോമസ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം യുവനടിയെ ആക്രമിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: