കരുനാഗപ്പള്ളി: ക്ലാപ്പന പഞ്ചായത്ത് ഓഫീസിനു സമീപം ഗാര്‍ഹിക ആവശ്യത്തിനായി നിര്‍മ്മിച്ച കെട്ടിടത്തില്‍ നടത്തുന്ന അനധികൃത മദ്യഷാപ്പിന്റെ പ്രവര്‍ത്തനം തടയാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും നടപടിയില്ല.
പഞ്ചായത്ത് സെക്രട്ടറിയാണ് കോടതിവിധി നടപ്പാക്കാതിരിക്കുന്നത്. പഞ്ചായത്ത് അധികൃതര്‍ നടപടി എടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ 30 ദിവസമായി രണ്ട് കോളനികള്‍ക്കും അങ്കണവാടിയ്ക്കും സമീപത്തായി ആരംഭിച്ചിരിക്കുന്ന അനധികൃത മദ്യഷാപ്പിനെതിരെ ശക്തമായ സമരമാണ് നടന്നു വരുന്നത്. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ നല്കിയ പരാതിയിന്മേല് നടന്ന വിസ്താരത്തിലാണ് പഞ്ചായത്ത് അധികൃതര്‍ അനുമതി നല്‍കാത്ത സ്ഥലത്ത് എങ്ങനെ ഷാപ്പ് പ്രവര്‍ത്തിയ്ക്കുന്നുവെന്നും ഷാപ്പിനെതിരെ പഞ്ചായത്ത് നടപടി എടുക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു. ഇതിനിടെ സമരം നടത്തിയവരെ ഷാപ്പ് ഉടമയുടെ ഗുണ്ടകള്‍ അക്രമിക്കാന്‍ ശ്രമിക്കുകയും, ഭീഷണിപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ ഗുണ്ടകള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസ് തയ്യാറായില്ല എന്നും പരാതി ഉയരുന്നു. ഓച്ചിറ പായിക്കുഴിയില്‍ പ്രവര്‍ത്തിച്ചിരുന്ന 40-ാം നമ്പര്‍ ഷാപ്പില് സ്പിരിറ്റു കച്ചവടം നടത്തിയതിന്റെ പേരില്‍ നാട്ടുകാരുടെ എതിര്‍പ്പ് മൂലം മാറ്റിയ ഷാപ്പാണ് ക്ലാപ്പന പഞ്ചായത്ത്ഓഫീസിന്റെ മൂക്കിനു താഴെ അനധികൃത കെട്ടിടത്തില്‍ നടത്തുന്നത്. ഷാപ്പിനെതിരെ നടക്കുന്ന ജനകീയ സമരത്തെ കണ്ടില്ലെന്ന് നടിയ്ക്കുന്ന പഞ്ചായത്ത് അധികൃതര്‍ സമരത്തെ തകര്‍ക്കാന്‍ ഷാപ്പിന്റെ ഉടമയുമായി ചേര്‍ന്ന് ഒത്തു കളിക്കുകയാണെന്നും ഷാപ്പ് മാറ്റി സ്ഥാപിയ്ക്കുന്നതുവരെ ജനകീയ സമരവുമായി മുന്നോട്ടു പോകുന്നെന്നും സമരസമിതി ‘ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: