കൊല്ലം: പൊതുജന പരാതിപരിഹാരം കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കൊല്ലം ജില്ലാ കളക്ടര്‍ മിത്ര.ടി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയായ സമാശ്വാസം-2017 21 മുതല്‍ മേയ് അഞ്ചുവരെ വിവിധ താലൂക്കുകളില്‍ നടക്കും. 21ന് പുനലൂര്‍ താലൂക്കില്‍ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിക്കും. അഞ്ചല്‍ മിനി സിവില്സ്റ്റേഷനാണ് വേദി. മറ്റ് താലൂക്കുകളിലെ ജനസമ്പര്‍ക്കപരിപാടിയുടെ തീയതികളും വേദികളും. കുന്നത്തൂര്‍- 24 (മിനി സിവില്‍ സ്റ്റേഷന് ശാസ്താംകോട്ട), കൊട്ടാരക്കര – 26 (താലൂക്ക് ഓഫീസ് കൊട്ടാരക്കര), പത്തനാപുരം – 28 (സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പത്തനാപുരം), കരുനാഗപ്പള്ളി – മേയ് മൂന്ന് (യുപിജിഎസ് കരുനാഗപ്പള്ളി), കൊല്ലം- മേയ് അഞ്ച് (താലൂക്ക് ഓഫീസ് കൊല്ലം). എല്ലാ കേന്ദ്രങ്ങളിലും രാവിലെ 10ന് പരിപാടി ആരംഭിക്കും. 2016 ഒക്ടോബര്‍ 14 മുതല്‍ 24 വരെ വിവിധ റവന്യൂ ഓഫീസുകളിലും കൊല്ലം കളക്ട്രേറ്റിലുമായി 16536 അപേക്ഷകളാണ് ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിച്ചത്. ഇതില്‍ 6783 അപേക്ഷകള്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവയും 9753 അപേക്ഷകള്‍ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതുമാണ്. ഇതില്‍ 4686 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചു. ശേഷിക്കുന്നവയാണ് താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടികളില്‍ പരിഗണിക്കുന്നത്. താലൂക്കുതല ജനസമ്പര്‍ക്ക പരിപാടികളില്‍ പൊതുജനങ്ങളില്‍ നിന്നും പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുമെന്നും തീര്‍പ്പാക്കാന്‍ കഴിയുന്ന അപേക്ഷകള്‍ അതത് ദിവസം തന്നെ തീര്‍പ്പാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ബാക്കിയുള്ള അപേക്ഷകള്‍ വിവിധ വകുപ്പ് മേധാവികളുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിഹരിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കുന്നതിനും ആധാര്‍ എന്റോള്മെന്റിനുമുള്ള സൗകര്യം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായ വിതരണം, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവയും താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ചുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: