കണ്ണൂര്‍: കാലഘട്ടത്തിന്റെ ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായി ഉത്തരം നല്കാന് പ്രാപ്തമായ ജ്ഞാനഭണ്ഡാരമാണ് ഭഗവത്ഗീതയെന്നും വെറും മോക്ഷശാസ്ത്രം എന്നതിനപ്പുറത്തേക്ക് സാമൂഹ്യ-ശാസ്ത്രീയ മുന്നേറ്റത്തിന് ഗീതയെ ലോകം ഇന്ന് ഉപയോഗിക്കുന്നുണ്ടെന്നും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി.മഹേഷ് അഭിപ്രായപ്പെട്ടു. ഗീതാവിചാരസത്രത്തിന്റെ ഭാഗമായി നടന്ന വിചാരസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗീതാവിചാരസത്രം പുതിയ കാലഘട്ടത്തിന് വഴികാട്ടിയാകേണ്ടതാണ്. ലോകത്തിലെ 142 സര്‍വ്വകലാശാലകളില്‍ ഗീത തത്വചിന്താവിഷയം എന്ന തലത്തില്‍ ഗവേഷണ വിഷയമാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് പരമേശ്വര്‍ജി ഗീതയെ ആധാരമാക്കി സമൂഹത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഈ ഘട്ടത്തിലാണ് സമൂഹം അദ്ദേഹത്തെ ഏറ്റവും അധികം ശ്രദ്ധിച്ചത്. അതുകൊണ്ടുതന്നെ ഗീതാവിചാരസത്രങ്ങള്ക്ക് ഇന്ന് ഭാരതത്തില്‍ ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരമേശ്വര്‍ജിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് വിചാരസത്രം നടന്നത്. ചടങ്ങില്‍ കെ.വി.ജയരാജന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.പി.ബാലന് മാസ്റ്റര്‍, എസ്.അനില്‍ കുമാര്‍, പി.ടി.രമേശ്, പി.വി.സുരേന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: