1978 നവംബര്‍ ഒന്നിനു രാത്രി 10. 50ന് അമ്മ ഈ ലോകത്തോടു വിടപറഞ്ഞ് അനന്തതയില്‍ വിലയം പ്രാപിച്ചു. കാരുണ്യമാണ് അമ്മയ്ക്ക് ഭൗതിക കഷ്ടപ്പാടുകള്‍ ഉണ്ടാക്കിയത്. ലോകത്തിന്റെ ദുഃഖങ്ങളെ ദൂരീകരിക്കാനുള്ള ഒരു ദിവ്യമായ ത്യാഗമായിരുന്നു അത്. കുട്ടികളുടെ കര്‍മ്മവാസനകളെ സ്വയം ഏറ്റെടുത്ത് അവരെ ബ്രഹ്മാനുഭൂതിയുടെ ഉയര്‍ന്ന ബോധതലത്തിലേയ്ക്ക് ഉയര്‍ത്താനായിരുന്നു അമ്മ ഭൗതികമായ കഷ്ടപ്പാടുകള്‍ ഏറ്റെടുത്തത്. ആദ്ധ്യാത്മിക മനോഭാവം ഇല്ലാത്തവര്‍ക്ക് അതുണ്ടാകാനും തെറ്റു ചെയ്തവരെ അനുഗ്രഹിക്കാനുമായിരുന്നു അത.് അമ്മയുടെ വിശ്വമാതൃഹൃദയത്തില്നിന്ന് അനന്തമാമയ സ്നേഹത്തിന്റെ വാണികള്‍ ഇങ്ങനെ പുറത്തു വന്നു,”അനുഗ്രഹം, ലോകത്തിനു മുഴുവന്‍ അനുഗ്രഹം.”
1978 നവംബര്‍ ഒന്നിനു കാലത്ത് അമ്മ എല്ലാ ഭരണസമിതി അംഗങ്ങളേയും വിളിച്ച് അവരോട് അമ്മയുടെ ശ്രേഷ്ഠവും, അനശ്വരവുമായ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ പറഞ്ഞു. അമ്മ മഹാ സമാധിയടയുന്നതിനു കുറച്ചു മണിക്കൂറുകള്‍ക്കുമുമ്പ് ഏകദേശം രണ്ടു മണിക്കൂര്‍ സമയം അമ്മ അഗാധമായ സമാധിയിലായിരുന്നു. സാധാരണ മനുഷ്യര്‍ക്ക് ഈ നിഗൂഢമായ ഉള്‍വലിയലിന്റെ അര്‍ത്ഥം മനസ്സിലാകുകയില്ല. ദിവ്യമായ കൃപാകിരണങ്ങള്‍ ലോകമെമ്പാടും പ്രസരിപ്പിച്ച് വിശ്വത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനാകാം, അല്ലെങ്കില്‍ തന്റെ കുട്ടികള്‍ക്ക് വരാന്‍ പോകുന്ന അനിവാര്യമായ ദുരിതങ്ങളെ തരണം ചെയ്യാനുള്ള ശക്തി നല്കാനായിരിക്കാം. തന്റെ ദിവ്യമംഗളസ്വരൂപം മറയ്ക്കുന്നതിനു മുമ്പുള്ള ഈ പ്രവൃത്തിയ്ക്ക് അങ്ങനെ വ്യാഖ്യാനങ്ങള്‍ നല്‍കാനേ നമുക്കു കഴിയൂ.
അമ്മ ആ അഗാധമായ സമാധിയില്‍നിന്നുണര്‍ന്നപ്പോള്‍ അമ്മയുടെ കണ്ണുകളില്‍ കരുണ നിറഞ്ഞു നിന്നു. ആ കണ്ണുകള്‍ അനുഗ്രഹാശിസ്സുകള്‍ വര്‍ഷിച്ചു. പ്രകൃതി മുഴുവന്‍ നിശ്ശബ്ദതയില്‍ ലയിച്ചപ്പോള്‍ അമ്മ ആ ദിവ്യമന്ത്രം ശ്രീ താരാദേവിക്ക് ഉപദേശിച്ചു.
ചരണം ശരണം രമാംബികേ
ചരണം ശരണം ത്രയംബകേ
ഈ മന്ത്രം ലോകത്തിനുള്ളതാണ്. ഇത് സംസാരത്തില്‍ നിന്ന് കരകയറുന്ന കൃപയുടെ ഒരു പ്രവാഹമാണ്. ഇത് അനന്തമായ ശക്തിയുള്ളതാണ്. ഇത് ശുഭകരവും അളക്കാനാവാത്ത നന്മനിറഞ്ഞതുമായ കാര്യങ്ങള്‍ ലോകത്തിലേക്ക് കൊണ്ടുവരും. ഭഗവാന് കൃഷ്ണന് എല്ലാ യോഗങ്ങളപ്പറ്റിയും വിവരിച്ചശേഷം അവസാനം അര്ജുനന് വിശ്വരൂപം കാണിച്ചു കൊടുത്തപോലെ അമ്മ തന്റെ ദിവ്യമായ മഹാസമാധിക്കു മുമ്പ് ഈ ശരണമന്ത്രത്തിലൂടെയാണ് മോക്ഷമാര്‍ഗ്ഗമായ ശരണാഗതി നേടാനുള്ള സുഗമമായ വഴി കാണിച്ചുതന്ന് അനുഗ്രഹിച്ചത്.
ഈ മന്ത്രത്തിന്റെ ലളിതമായ അര്‍ത്ഥം പ്രത്യക്ഷവും, പരോക്ഷവുമായ അമ്മയുടെ ഭാവങ്ങളിലുള്ള സമ്പൂര്‍ണ ശരണാഗതിയാണ്. ഈ മന്ത്രം അമ്മയുടെ പ്രത്യക്ഷരൂപമായ ദേവി രമാംബികയേയും പരബ്രഹ്മസ്വരൂപമായ ത്രയംബകയെന്ന പരാശക്തിയേയുമാണ് ശരണാഗത ഭാവത്തില്‍ വിളിക്കുന്നത്. അമ്മയെ കണ്ടിട്ടില്ലാത്ത ഭാവിതലമുറയിലുള്ളവര്ക്ക് ഈ മന്ത്രം ഉപാസിക്കുന്നതുകൊണ്ട് ദേവി രമാംബികയേ പൂജ്യഭാവത്തില് സേവിക്കാന്‍ കഴിയും. അമ്മയുടെ നിജസ്വരൂപജ്ഞാനത്തോടുകൂടി വിളിക്കാനുള്ള ശരണഗത മന്ത്രമാണിത്. ഈ മന്ത്രം കൊണ്ട് അമ്മയില്‍ മാനസികമായി സമ്പൂര്‍ണ്ണം വിലയിക്കാനും അതുവഴി ആദ്ധ്യാത്മികമായ പ്രകാശം ലഭിക്കാനും സാധിക്കുന്നു.
ഏകദേശം രാത്രി 10 മണിയായപ്പോള്‍ അമ്മയുടെ ശാരീരിക സ്ഥിതി സാധാരണ ഗതിയിലായി. താന്‍ വൈദ്യശാസ്ത്രത്തിന് അതീതയാണെന്ന് അമ്മ അരുളി ചെയ്തു. എല്ലാവരും ഭക്ഷണം കഴിച്ചുവോ എന്ന് അമ്മ ചോദിച്ചു. ശക്തിനഗര്‍ മുഴുന്‍ ആദ്ധ്യാത്മിക തരംഗങ്ങള്‍ ഓളംവെട്ടി നിന്നു. രാത്രി 10.50 ന് അമ്മ മൃദുവായി മൂന്നു തവണ ശ്വാസം എടുക്കുകയും വിടുകയും ചെയ്തു. ലളിതാംബികാ ദേവിയുടെ അനശ്വരമായ ദിവ്യവൈഭവത്തെ സ്വീകരിച്ചുകൊണ്ട് ദിവ്യമാതാവായ താരാദേവി അമ്മയുടെ സമീപം ഇരിക്കുന്നുണ്ടായിരുന്നു. ആ അവസ്ഥയില്‍ താരാദേവിക്ക് അനിര്‍വചനീയമായ ഒരു അനുഭൂതിയുണ്ടായി. അമ്മയുടെ എല്ലാ ദിവ്യശക്തികളും താരാദേവിയിലെക്ക് പകര്‍ന്നുനല്‍കപ്പെട്ടു.
(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)
പ്രതികരിക്കാൻ ഇവിടെ എഴുതുക: