ന്യൂദല്‍ഹി : തങ്ങള്‍ക്ക് നല്കുന്ന ഭക്ഷണം മോശമാണെന്ന് പരസ്യമായി പറയുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്ത ജവാന് തേജ് ബഹാദൂര്‍ യാദവിനെ ബിഎസ്എഫില്‍ നിന്ന് പുറത്താക്കി. സൈന്യത്തിന്റെ അച്ചടക്കം ലംഘിച്ചതിനാണ് കടുത്ത നടപടി.
ജവാന്മാര്ക്ക് നല്കുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്ന ജവാന്റെ പരാതി ബിഎസ്എഫ് തള്ളിയിട്ടുമുണ്ട്. ജവാന്മാര്ക്ക് നല്കുന്ന ഭക്ഷണം ഗുണ നിലവാരമില്ലാത്തതാണെന്ന് കുറ്റപ്പെടുത്തി യാദവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പുറത്ത് വിട്ടിരുന്നു.
തേജ് ബഹാദൂറിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമായി. ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പ്പര്യ ഹര്‍ജിയും ചിലര്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ബിഎസ്എഫ് ജവാന്മാര്ക്ക് നല്കുന്ന ഭക്ഷണത്തിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസും ഇതുസംബന്ധിച്ച് ബിഎസ്എഫിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കര്‍ശന അച്ചടക്കം പാലിക്കേണ്ട സൈനികര്‍ക്ക് മേലധികാരികളോട് പരാതി പറയാമെന്നിരിക്കെ വിഷയം സാമൂഹ്യ മാധ്യമങ്ങളില്‍ ഉന്നയിച്ചത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: