ന്യൂദല്‍ഹി: താന്‍ വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് രേഖപ്പെടുത്തുന്ന സ്ലിപ്പുകള്‍ നല്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കി. മൂവായിരം കോടി രൂപയാണ് ഇതിന് അനുവദിച്ചത്.
ഭാവി തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) മെഷീന് ഉപയോഗിക്കാനുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ക്രേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പതിനാറ് ലക്ഷം യന്ത്രങ്ങള്‍ വാങ്ങാന്‍ 3174 കോടി അനുവദിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരുന്നത്.
ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് പ്രിന്റു ചെയ്ത കടലാസു കഷണം വോട്ടര്‍ക്ക് വോട്ടിങ് യന്ത്രത്തോടു ചേര്‍ന്നുള്ള ഈ യന്ത്രത്തില്‍ നിന്ന് ലഭിക്കും. വോട്ടര്‍ ഇതുകണ്ട് ഉറപ്പു വരുത്തിയ ശേഷം പേപ്പര്‍ മറ്റൊരു പെട്ടിയിലേക്ക് മാറ്റും.
പുതിയ വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ ആദ്യ ഘട്ടമായി 1009 കോടിയും രണ്ടാം ഘട്ടമായി 9200 കോടിയും അനുവദിക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. വോട്ടിങ് മെഷീന്റെ വിശ്വാസ്യതയില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞപാര്ലമെന്റ് തെരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എട്ട് മണ്ഡലങ്ങളില്‍ ഈ യന്ത്രം ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: