കുറവിലങ്ങാട്: വെമ്പള്ളി കൊലപാതകക്കേസിലെ പ്രതികള്‍ക്ക് നേരെ നാട്ടുകാര്‍ രോഷാകുലരായി അസഭ്യവര്‍ഷം നടത്തി. സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച പ്രതികള്‍ക്ക് നേരെയായിരുന്നു രോഷപ്രകടനം.
കുടിവെള്ളം ശേഖരിക്കുന്ന ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിലും തുടര്‍ന്ന് നടന്ന സംഘട്ടനത്തിലും പരിക്കേറ്റ് കൊല്ലപ്പെട്ട ഷാബുവിന്റെ കൊലയാളികളായ പട്ടിത്താനം ചീക്കപ്പാറയില്‍ ജോണ്‍സണെയും മണിയെയുമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഷാബുവിനെ മുന്‍പും പ്രതികള്‍ കുടിവെള്ളത്തിന്റെ പേരില്‍ ആക്രമിച്ചിട്ടുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതി ജോണ്‍സന്റെ പട്ടിത്താനത്തുള്ള വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴും നൂറുകണക്കിന് നാട്ടുകാര്‍ പ്രതികളെ ആക്രമിക്കാനൊരുങ്ങി.
കടുത്തുരുത്തി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
കുറവിലങ്ങാട്, കടുത്തുരുത്തി, വെള്ളൂര്‍ തുടങ്ങിയ സ്റ്റേഷനില്‍ നിന്നും പോലീസ് സ്ഥലത്തെത്തിയിരുന്നു. സംഘര്‍ഷമുണ്ടായ സ്ഥലവും സംഭവവും പ്രതികള്‍ പോലീസിനോട് വിശദീകരിച്ചു. പ്രതികളെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
കേസിലെ മുഖ്യപ്രതി ലോറി ഉടമയും കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ പട്ടിത്താനം ചീക്കപ്പാറയില്‍ ജോണ്സണ്, ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശിയും ജോണ്‍സന്റെ വീടിന് എതിര്‍വശം താമസിക്കുന്ന മനീഷ് ഭവന് മണി എന്നിവരെയാണ് വൈക്കം ഡിവൈഎസ് പി സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു. ടേണ്‍ സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ മൊഴിനല്‍കി. തിങ്കളാഴ്ചയാണ് കാണക്കാരിപഞ്ചായത്തിന്റെ ശുദ്ധജലവിതരണ വാഹനം ഓടിക്കുന്ന ചിറ്റക്കാട്ട് കിഴക്കേതില്‍ സി.എസ് ഷാബു(45) സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ തലക്കുപിന്നില്‍ അടിയേറ്റതിനേത്തുടര്ന്ന് തലച്ചോറില്‍ ആന്തരികരക്തസ്രാവമാണ് മരണത്തിനിടിയാക്കിയതെന്ന് പ്രാഥമികപോസ്റ്റ്മാര്ട്ടം റിപ്പോര്‍ട്ടില്‍ സൂചന ലഭിച്ചിരുന്നു. സംഭവസ്ഥലത്തുനിന്നും ഒളിവില്‍പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു.
ബന്ധുവീടുകളില്‍ ഒളിവില്‍ താമസിച്ചിരുന്ന പ്രതികളെ ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്.പിയുടെ നിര്‍ദ്ദേശപ്രകാരം കടുത്തുരുത്തി സിഐ കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ്ചെയ്തത്.
ഈസ്റ്റര്‍ ദിനത്തിലും പ്രതികളും കൊല്ലപ്പെട്ട ഷാബുവും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും 24 മണിക്കൂറും വെള്ളം ഊറ്റിവില്പ്പനനടക്കുന്നതിനെതിരെ സമീപവാസികള്‍ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടന്നസര്വ്വകക്ഷിയോഗത്തിന്റെ തീരുമാനപ്രകാരം രാവിലെ എഴുമുതല്‍ വൈകിട്ട് ആറുവരെ മാത്രമെ വെള്ളം വില്‍പ്പനയ്ക്ക് അനുമതി ഉണ്ടായിരുന്നുള്ളുവെങ്കിലും ഇതു ലംഘിച്ച് ഉടമ വെള്ളവിതരണം നടത്തിയിരുന്നു. ഷാബുവിന്റെ ടാങ്കര്‍ലോറിയിലെ പഞ്ചായത്തിന്റെ ശുദ്ധജലവിതരണം സ്വകാര്യകുടിവെള്ളവിതരണക്കാര്ക്കിടയില് അമര്ഷംസൃഷ്ടിച്ചിരുന്നു.
സംഘര്‍ഷസ്ഥലത്തുനിന്നും കല്ലിനിടിയേറ്റതിനേത്തുടര്ന്ന് ഓടി വാഹനത്തില്‍കയറി രക്ഷപെട്ട ഷാബു വെമ്പള്ളി പാലത്തിനുസമീപം വാഹനത്തില്‍തന്നെ അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: