കൊച്ചി: വിട്ടുകൊടുക്കില്ല, നിയമപരമായും രാഷ്ട്രീയമായും നേരിടും, പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കും, എറണാകുളം തിരുമല ദേവസ്വം ക്ഷേത്രം ഒന്നാം അധികാരിയും ഭാരവാഹികളും പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. തിരുമല ക്ഷേത്രം പിടിച്ചെടുക്കാന്‍ പിണറായി സര്‍ക്കാരിന്റെ പിന്തുണയോടെ കൊച്ചിന് ദേവസ്വം ബോര്‍ഡ് നടത്തുന്ന നീക്കങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍.
ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ക്ഷേത്രം ഒന്നാം അധികാരി പി. രംഗദാസ പ്രഭു കുറ്റപ്പെടുത്തി. രാഷ്ട്രീയ താല്പര്യം മുന്‍ നിര്‍ത്തി ഒരു ചെറു വിഭാഗത്തിനു വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്. ഇതിനെതിരേ നിയമപരമായി നീങ്ങും, പ്രതിഷേധം സംഘടിപ്പിക്കും. വിവിധ ഹിന്ദു സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. മെയ് 14 ന് മട്ടാഞ്ചേരിയില്‍ ദേശീയതലത്തില്‍ വന്‍ പ്രതിഷേധ സമ്മേളനം നടത്തും. ഞങ്ങളുടെ ഹൃദയമാണ് ക്ഷേത്രം, വിട്ടുകൊടുക്കില്ല ആര്‍ക്കും, അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഈ ഭരണസമിതിക്കെതിരേ ഒരു ആരോപണവുമില്ല. ക്ഷേത്രാനുബന്ധിയായി പ്രവര്‍ത്തിക്കുന്ന മൂവായിരം അംഗങ്ങളില്‍ 105 പേര് ഒപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതിന് നിയമസാധുതയില്ല. ക്ഷേത്ര ഭരണം ഏറ്റെടുക്കാന്‍ തീരുമാനിച്ച ശേഷം അന്വേഷണം നടത്തുന്നത് ശിക്ഷ നിശ്ചയിച്ചിട്ട് കുറ്റം കണ്ടുപിടിക്കും പോലെയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിന്മേല് ബോര്‍ഡിന് ഒരു നടപടിയെടുക്കാനാവില്ല, സമിതിയംഗങ്ങള്‍ വിശദീകരിച്ചു.
സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും നടപടി നീതി നിഷേധമാണ്. കൊച്ചിന് ദേവസ്വം ബോര്‍ഡിന് ഓഡിറ്റ് അധികാരം മാത്രമേയുള്ളു. പരാതികൊടുത്തിരിക്കുന്നത് തെരഞ്ഞെടുപ്പില്‍ തോറ്റവരാണ്. മുന്നില്‍നില്‍ക്കുന്ന പ്രഭാകര നായ്ക് സിപിഎം എറണാകുളം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്. ക്ഷേത്രത്തിന്റെ ആസ്തി ലക്ഷ്യംവെച്ചാണ് ഇടപെടല്‍. വാടകയിനത്തിലും മറ്റുമായി മാസ വരുമാനം ആറു മുതല്‍ ഏട്ടുലക്ഷം രൂപവരെയുണ്ട്. സ്വര്ണ്ണപ്പല്ലക്ക് നിര്‍മ്മാണ കമ്മിറ്റിക്കും ക്ഷേത്ര ഭരണ സമിതിക്കും തമ്മില്‍ ബന്ധമില്ല. സ്വര്ണ്ണപ്പല്ലക്ക് വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഭരണസമിതിയുടെ ആവശ്യം. ക്ഷേത്രം ഏറ്റെടുക്കല്‍ നടപടിക്കെതിരേ കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളേയും തൃശൂരില്‍ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു.
അവര്‍ക്ക് യുക്തമായ വിശദീകരണം നല്‍കാനായില്ല. ദേവസ്വം മന്ത്രിയേയും മുഖ്യമന്ത്രിയേയും നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും, രംഗദാസ പ്രഭു പറഞ്ഞു. ക്ഷേത്രം ഭരണസമിതി അംഗങ്ങളായ അഡ്വ. ആര്. രാമനാരായണ പ്രഭു, ടി. ജി. രാജാറാം ഷേണായി, പി. എസ്. ജയപ്രകാശ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മത-ആരാധനാ സ്വാതന്ത്ര്യത്തിലുള്ള
കടന്നുകയറ്റം: കുമ്മനം
പാലക്കാട്: ആരാധനാ സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും മേല്‍ സംസ്ഥാന സര്‍ക്കാര്‍ കൈകടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി. പാലക്കാട്ട് ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നീക്കത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയിലെ തിരുമല ദേവസ്വം പിടിച്ചെടുക്കാനുള്ള നീക്കം. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ഈ നടപടിക്കെതിരെ ബിജെപി ശക്തമായി രംഗത്തിറങ്ങും, കേന്ദ്ര സര്‍ക്കാര്‍ എല്ലാ മതവിഭാഗത്തില്‍ പെട്ടവരോടും ഒരേ സമീപനം കൈക്കൊള്ളുമ്പോള്‍ ഇടതു സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണ്. ഈ കടന്നാക്രമണം അംഗീകരിക്കാന്‍ കഴിയില്ല. മത വിവേചനം കാട്ടുന്ന പിണറായി സര്‍ക്കാര്‍ നിലപാട് മാറ്റിയെ തീരൂ, അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്രം ഏറ്റെടുക്കാനുള്ള
ശ്രമം തടയും: ഹിന്ദുഐക്യവേദി
കൊച്ചി: തിരുമല ക്ഷേത്രം പിടിച്ചടക്കാനുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ നീക്കം എതിര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി. സിപിഎം ലോക്കല്‍ സെക്രട്ടറിയും പാര്‍ട്ടി അനുഭാവികളും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം ഭരണ സമിതി നയിക്കുന്ന കൊച്ചിന് ദേവസ്വം ബോര്‍ഡ് കേരളത്തിലെ ഒരു ഭാഷാ ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേത്രം ഏറ്റെടുക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു പ്രസ്താവിച്ചു.
ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ നിഷ്ക്രിയമാക്കി ക്ഷേത്രം ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പിണറായി സര്‍ക്കാരിന്റെ ഒത്താശയുണ്ട്. സംസ്ഥാനമൊട്ടാകെ ക്ഷേത്രഭരണം പിടിച്ചടക്കാനുള്ള സിപിഎം ഗൂഢലക്ഷ്യമാണ് ഇതിന് പിന്നില്‍. ഈ വെല്ലുവിളിയെ ഹിന്ദു സമൂഹം ശക്തമായി പ്രതിരോധിക്കുമെന്നും ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: