കൊച്ചി: കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് കോര്പറേഷന് (സിഡ്കോ) സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ടാര്‍ വില്പനയില് നിന്നുള്ള വരുമാനം നിലച്ചതാണ് തിരിച്ചടിയായത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ മാത്രമേ വാങ്ങാവൂവെന്ന സര്‍ക്കാര്‍ ഉത്തരവാണ് വിനയായത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സിഡ്കോയില്‍ ശമ്പളവിതരണവും താളംതെറ്റി.
ചെറുകിട സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ടാര്‍ ഏറ്റെടുത്ത് തദ്ദേശസ്ഥാപനങ്ങള്‍ക്കും മറ്റും നല്‍കുകയായാണ് സിഡ്കോ ചെയ്തിരുന്നത്. വര്‍ഷം 30,000 ടണ്‍വരെ ഇത്തരത്തില്‍ സിഡ്കോ വില്പന നടത്തിയിരുന്നു. സിഡ്കോയുടെ പ്രധാന വരുമാന മാര്‍ഗവും ഇതായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയതോടെ ടാര്‍ വില്പന നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്.
സ്വകാര്യ ഇടനിലക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് ആരോപണം. ചെറുകിട സംരംഭകരുടെ ടാര്‍ ഏറ്റെടുക്കാന്‍ സിഡ്കോയ്ക്ക് കഴിയാതെ വന്നതോടെ സ്വകാര്യ ഇടനിലക്കാര്‍ ഈ ജോലികള്‍ ഏറ്റെടുത്തു ചെയ്യുകയാണിപ്പോള്‍. ഇതിന്റെ നേട്ടം ഭരണ നേതൃത്വത്തിനും കിട്ടുന്നുണ്ടെന്നാണ് ആരോപണം. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ യൂണിയനുകള്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.
2007 മുതല്‍ വളര്‍ച്ചയുടെ പാതയിലായിരുന്ന സിഡ്കോയെ നഷ്ടത്തിലേക്ക് നയിക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. 2007ല്‍ 52 കോടിയായിരുന്നു സിഡ്കോയുടെ വിറ്റുവരവ്. 2010 ആയപ്പോഴേക്കും ഇത് 100 കോടിയായും 2015 ആയപ്പോള്‍ 376 കോടിയായും ഉയര്‍ന്നിരുന്നു. ജീവനക്കാര്‍ക്ക് എല്ലാമാസവും ഒന്നാംതീയതി തന്നെ ശമ്പളം നേരത്തെ ശമ്പളം ലഭിച്ചിരുന്നു. എന്നാല്‍, മാര്‍ച്ച് മാസത്തിലെ ശമ്പളം ഏപ്രില്‍ 10 കഴിഞ്ഞപ്പോഴാണ് കിട്ടിയത്. പ്രതിസന്ധി രൂക്ഷമായതോടെ ശമ്പളം മുടങ്ങുമോയെന്ന ആശങ്കയാണ് ജീവനക്കാര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: