ടി.കെ. രാധാകൃഷ്ണന്
കോട്ടയം: നഗരസഭയുടെ അഞ്ച്, ആറ് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ചൂരക്കാട്ടുപടി-വെട്ടിക്കാക്കുഴി റോഡില്‍ വിജലവിതരണക്കുഴല് പൊട്ടി കുടിവെള്ളം പാവാകുന്നു. ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന റോഡില്‍ മൂന്നിടത്താണ് കുഴല്‍ പൊട്ടിയൊഴുകുന്നത്. കുഴല്‍ പൊട്ടിയിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പൊട്ടിയൊഴുകിയ വെള്ളം തോട്ടുങ്കല്‍ കളരിഭാഗത്ത് വെള്ളം തളംകെട്ടി വെള്ളക്കെട്ട് രൂപം പ്രാപിച്ചുകഴിഞ്ഞു. ഇതുമൂലം ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രാക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്. വഴിനടക്കാന്‍ പോലുമാകാനാവാത്ത സ്ഥിതിയാണ്. അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഈ പ്രദേശത്തെ ജനങ്ങള്‍ കൗണ്‍സിലറെ വിവരം അറിയിച്ചെങ്കിലും ഇവര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നട്ടാശേരിയുടെ വിവിധ ഭാഗങ്ങളില്‍ ജലവിതരണക്കുഴലുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് നിത്യസംഭവമാണ്. ഇവ കൃത്യമസയത്ത് നന്നാക്കുന്നതിന് ജലവിതരണവകുപ്പ് തയ്യാറാകാറില്ല. ദിവസങ്ങളോളം കിടന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ ജലം പാഴായതിന് ശേഷം മാത്രമാണ് അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുന്നത്. കഴിഞ്ഞദിവസം വായനശാലപ്പടിക്ക് സമീപം പ്രധാന പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും ദിവസങ്ങള്‍ പിന്നിട്ടശേഷമാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ ഗര്‍ത്തവും രൂപപ്പെട്ടിരുന്നു. ചവിട്ടുവരി-വെള്ളൂപ്പറമ്പ് റോഡില്‍ കുഴല്‍ പൊട്ടല്‍ തുടര്‍ച്ചയായതോടെ നവീകരിച്ച റോഡിന്റെ പലഭാഗങ്ങളും തകര്‍ന്ന് കിടക്കുകയാണ്. ജലസമ്മര്‍ദ്ദത്തെ തുടര്‍ന്ന് റോഡില്‍ സ്ഥാപിച്ചിട്ടുള്ള ശേഷികുറഞ്ഞ കുഴലുകളാണ് ഇടയ്ക്കിടയ്ക്ക് തകരുന്നത്.
പാറമ്പുഴ പമ്പ് ഹൗസില്‍ നിന്നാണ് ഈ പ്രദേശത്ത് വെള്ളം പമ്പ് ചെയ്യുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ആസ്ബറ്റോസ് പൈപ്പുകള്‍ മര്‍ദ്ദം താങ്ങാനാവാതെ പൊട്ടുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് മാറ്റിക്കിട്ടുന്നതിന് മുന്‍സിപ്പല്‍ യോഗങ്ങളില്‍ ചര്‍ച്ച നടന്നിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് പൈപ്പ് മാറ്റിയിടുവാന്‍ കഴിയാത്തതെന്നും അറിയുന്നു. വര്‍ഷകാലത്ത് പോലും ഈഭാഗത്ത് ഉയര്‍ന്നപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പാവപ്പെട്ട ജനങ്ങള്‍ താമസിക്കുന്ന ഇവിടെ അടിയന്തിരമായി പുതിയ പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: